കൊച്ചി: മോഷ്ടാക്കളെ പിടികൂടുന്നതിനിടെ ബിയർകുപ്പി ആക്രമണത്തിൽ പരിക്കേറ്റ ഈസ്റ്റ് ട്രാഫിക് എസ്.ഐ. അരുളും എ.എസ്.ഐ. റെജിയും ആശുപത്രിയിൽ ചികിത്സതേടി. റെജിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. ഇന്നലെ രാവിലെ ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച കടന്നുകളഞ്ഞ യുവാക്കളെ പിടികൂടുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
പിന്തുടർന്നപ്പോൾ ബിയർ കുപ്പികൊണ്ട് എറിയുകയും മർദ്ദിക്കുകയുമായിരുന്നു. പിന്നീട് പ്രതികളെ മാമംഗലത്തെ കെട്ടിടത്തിൽ നിന്ന് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ശിവഗംഗ മനമധുരെ സ്വദേശി പോൾ കണ്ണൻ (28), തമിഴ്‌നാട് ശിവഗംഗ ആലിംഗുളം സ്വദേശി സായ് രാജ് (22) എന്നിവരാണ് പിടിയിലായത്. നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളാണെന്ന് വിവരം.
ചളിക്കവട്ടം വായനശാല റോഡിന് സമീപത്ത് ആർ വൺ ഫൈവ് ബൈക്കിലെത്തിയ പ്രതികൾ രാവിലെ 7.40ഓടെയാണ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നത്. ഇടപ്പള്ളി ഭാഗത്തേക്ക് പ്രതികൾ കടന്നിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ ഇടപ്പള്ളിയിൽ സിഗ്നൽകാത്ത് നിന്ന മോഷ്ടാക്കളെ ഇതുവഴിവന്ന പാലാരിവട്ടം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടു. ജീപ്പിൽ നിന്ന് ഇറങ്ങി ഓടിയ സി.പി.ഒ സതീഷ് റോഡ് മുറിച്ചുകടന്ന് തടയാൻ ശ്രമിക്കവേ ബൈക്ക് മറിഞ്ഞു. കണ്ണന് പിറകെ പൊലീസുകാരൻ ഓടുന്നത് കണ്ട് കളമശേരി എസ്.എച്ച്.ഒയും ഇയാളെ പിന്തുടർന്നു. ഇതിനിടെ ബൈക്കുമായെത്തിയ സായ് രാജ് കണ്ണനെ രക്ഷപ്പെടുത്തി. പി.ജെ ആന്റണി റോഡിലെത്തി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് അരുളും റെജിയും. ഇവരെ കണ്ട് കെട്ടിടത്തിലേക്ക് പ്രതികൾ ഓടിക്കയറി ബിയർ കുപ്പി വലിച്ചെറിഞ്ഞെങ്കിലും പൊലീസ് കീഴടക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |