ന്യൂയോർക്ക് : ഫെബ്രുവരിയിൽ യു.എസിന് മുകളിലൂടെ പറന്ന ചൈനീസ് ചാരബലൂൺ വീണ്ടും വിവാദത്തിൽ. ബലൂൺ നിരവധി യു.എസ് മിലിട്ടറി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി യഥാസമയം ചൈനയ്ക്ക് കൈമാറിയെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ചില കേന്ദ്രങ്ങൾക്ക് മുകളിലൂടെ ബലൂൺ ഒന്നിലേറെ തവണ പറന്നെന്നും ഏതാനും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ബലൂൺ ശേഖരിച്ച രഹസ്യ വിവരങ്ങൾ ചിത്രങ്ങൾക്ക് പകരം കൂടുതലും ഇലക്ട്രോണിക് സിഗ്നലുകളിൽ നിന്നുള്ളതാണ്. ഇത് ആയുധ സംവിധാനങ്ങളിൽ നിന്നോ അല്ലെങ്കിൽ സൈനിക ബേസുകളിൽ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങളിൽ നിന്നോ ആകാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം, യു.എസോ ചൈനയോ വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു.എസ് വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ചാര ബലൂൺ കമ്മ്യൂണിക്കേഷൻ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുന്നതായിരുന്നെന്നും രഹസ്യവിവരങ്ങൾ ശേഖരിക്കാൻ കഴിവുള്ള ഒന്നിലേറെ ആന്റിനകൾ ഘടിപ്പിച്ചിരുന്നെന്നും യു.എസ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബലൂൺ നിരീക്ഷണത്തിനുള്ളതെല്ലെന്നും കാലാവസ്ഥ സംബന്ധമായിരുന്നെന്നും ദിശ മാറി യു.എസിലെത്തിയതാണെന്നുമാണ് ചൈനയുടെ വാദം.
ജനുവരി 28ന് യു.എസ് വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ബലൂണിനെ ഫെബ്രുവരി 4ന് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം സൈന്യം സൗത്ത് കാരലൈന തീരത്ത് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വെടിവച്ച് വീഴ്ത്തിയിരുന്നു. കടലിൽ നിന്ന് ശേഖരിച്ച ബലൂൺ അവശിഷ്ടങ്ങളിൽ പരിശോധനയ്ക്കായി എഫ്.ബി.ഐ കേന്ദ്രത്തിലേക്ക് മാറ്റി.
അതേ സമയം, ചാര ബലൂണിന് പിന്നാലെ ഫെബ്രുവരി 11, 12, 13 തീയതികളിൽ യഥാക്രമം അലാസ്ക, കാനഡയിലെ യൂകോൺ, മിഷിഗണിലെ ഹ്യൂറൺ തടാകം എന്നിവിടങ്ങളിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കളെ യു.എസ് വെടിവച്ചിട്ടിരുന്നു. എന്നാൽ, ഈ മൂന്ന് അജ്ഞാത പേടകങ്ങൾക്കും ചൈനയുടെ ചാര ബലൂൺ പദ്ധതിയുമായി ബന്ധമില്ലെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |