ചേർത്തല: പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ച 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റർ റിമാൻഡിൽ. മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസിലെ ഗ്രാമീൺ ഡാക്ക് സേവക് (പോസ്റ്റ് മാസ്റ്റർ) പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡ് പാമ്പുംതറയിൽ അമിതാനാഥിനെയാണ് (29) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേക്കും അഞ്ചു വർഷത്തേക്കും നിക്ഷേപിച്ച തുക തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്. നിക്ഷേപകർക്ക് വ്യാജ അക്കൗണ്ടു നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. പോസ്റ്റ് ഓഫീസിൽ അടയ്ക്കുന്ന പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച ശേഷം അക്കൗണ്ട് ബുക്കിൽ തുക രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു നൽകുന്നതും പതിവായിരുന്നു. ഈ പണം ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് 20,000 രൂപയ്ക്കു മേൽ മാസശമ്പളം ഉണ്ടായിരുന്നു. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ അമിതാനാഥിനെതിരെ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.ഐ എ.വി.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ.എം.സജീർ, ജാക്സൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലതി, മഞ്ജുള എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |