എ.ഐ കാമറകൾ നാളെ മുതൽ പ്രവർത്തിക്കും
മലപ്പുറം: മോട്ടോർ വാഹന വകുപ്പ് നിയമങ്ങൾ ശക്തമാക്കിയിട്ടും ജില്ലയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നുവെന്ന് കണക്കുകൾ. 2020ൽ 1,784 വാഹനാപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 180 പേർ മരിക്കുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021ൽ 2,152 റോഡപകടങ്ങളിൽ 292 പേർ മരിക്കുകയും 2,396 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022ൽ 2,992 റോഡപകടങ്ങളിലായി 321 പേർ മരിക്കുകയും 3,499 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 182 പേർ ഇരുചക്ര വാഹനാപകടത്തിലും 22 പേർ കാറപകടത്തിലുമാണ് മരിച്ചത്. മാർച്ച് 31 വരെ ജില്ലയിൽ 884 റോഡപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 98 പേർ മരിച്ചു. 2020ലും 2021ലും കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായത് മലപ്പുറം ജില്ലയിലായിരുന്നു.
75 ശതമാനം അപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. അമിതവേഗതയും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗും സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തതും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും റെഡ് സിഗ്നൽ അവഗണിക്കുന്നതും തെറ്റായ ദിശയിൽ വണ്ടിയോടിക്കുന്നതും അപകടങ്ങളുടെ പ്രധാന കാരണങ്ങളാണ്. പകുതിയിലധികം അപകടങ്ങളും ഇരുചക്രവാഹനങ്ങളുൾപ്പെടുന്നതാണ്. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളാണ് ഇതിൽ മുന്നിൽ. ഹെൽമെറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് കഴിഞ്ഞ വർഷം 25,199 പേർക്കെതിരെയാണ് കേസെടുത്തത്. ജില്ലയിൽ ഏറ്റവും കൂടുതൽ നിയമലംഘന കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്യുന്നത് ഈ കുറ്റത്തിനാണ്. 25നും 35നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും.
നാളെ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്താനാവും.
കൃത്യമായ പഠനം നടത്തി അപകട സാദ്ധ്യതാ മേഖല കണ്ടെത്തിയാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം കണ്ടെത്തിയാലുടൻ വ്യക്തമായ ചിത്രം സഹിതം സന്ദേശം കൺട്രോൾ റൂമിലെത്തുകയും വൈകാതെ വാഹന ഉടമകൾക്ക് നിയമലംഘന നോട്ടീസ് നൽകുകയും ചെയ്യും.
വിവിധതരം ട്രാഫിക് നിയമലംഘനങ്ങൾ ഇതിലൂടെ ഈ കാമറകൾക്ക് വേർതിരിച്ചറിയാൻ സാധിക്കുന്നതിനാൽ വാഹനാപകടങ്ങളിലും കുറവ് വരുമെന്നാണ് നിഗമനം.
വാഹനാപകടം മരണം പരിക്കേറ്റവർ
2020 1,784 180 1,100
2021 2,152 292 2,396
2022 2,992 321 3,499
2023 884 98
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |