SignIn
Kerala Kaumudi Online
Saturday, 27 July 2024 8.08 AM IST

അപകടസ്ഥലത്തിന് സമീപം എണ്ണയുടെ മണവും ചൂട് വായുവും, പ്രസിഡന്റിനെ ഇനിയും കണ്ടെത്തിയില്ലെന്ന് ഇറാൻ

iran

ടെഹ്‌റാൻ: അപകടം നടന്ന് 12 മണിക്കൂറിലേറെ കഴിഞ്ഞിട്ടും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി(63)യെയും മറ്റുള്ളവരെയും കണ്ടെത്താനായില്ല. രക്ഷാദൗത്യത്തിന് വിവിധ രാജ്യങ്ങൾ ഇറാന് സഹായവുമായി മുന്നോട്ടുവന്നു. വിദഗ്ദ്ധ പരിശീലനം ലഭിച്ച സംഘത്തെ റഷ്യ വിട്ടുകൊടുത്തിട്ടുണ്ട്. തുർക്കിയും ഇറാന് സഹായം നൽകി. അതേസമയം ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്തിന് സമീപം തീപിടിച്ചതുപോലെയുള്ള പ്രദേശം തുർക്കി അയച്ച ഡ്രോൺ കണ്ടെത്തി. തവിൽ എന്ന മേഖലയിലാണിത്. ഇവിടെയ്‌ക്ക് രക്ഷാദൗത്യ സംഘത്തെ അയച്ചതായി ഇറാനിലെ റെഡ് ക്രസന്റ് ഈസ്റ്റ് അസർബെയ്‌ജാൻ മേഖലാ തലവൻ അറിയിച്ചു. രക്ഷാദൗത്യ സംഘം പ്രദേശത്തെത്തിയെങ്കിലും തകർന്നുവീണ ഹെലികോപ്റ്റർ കണ്ടെത്താനായിട്ടില്ല.

ഡ്രോണുകളും, ഹെലികോപ്റ്ററുകളും മറ്റ് വാഹനങ്ങളും തുർക്കി അയച്ചുകൊടുത്തിട്ടുണ്ട്. പ്രദേശത്ത് കടുത്ത മഴയും മൂടൽമഞ്ഞുമാണുള്ളത്. റെയ്‌സിയെ വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ ഇവിടെ പർവതനിരയിൽ ഇടിച്ചിറക്കി എന്നാണ് കരുതുന്നത്. രക്ഷാദൗത്യ സംഘത്തിന് നടന്നുമാത്രമാണ് ഇവിടേക്ക് പോകാനാകുക. ഈസ്റ്റ് അസർബെയ്‌ജാൻ മേഖലയിൽ ജോൾഫ എന്ന പ്രദേശത്തുവച്ചാണ് ഇറാൻ പ്രസിഡന്റ് റൈസിയെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്‌ദുള്ളാഹാനെയും അടക്കം കാണാതായത്.

പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ അദ്ദേഹമടക്കം ഒൻപതുപേരാണ് ഉണ്ടായിരുന്നത്. മൂന്ന് ഉദ്യോഗസ്ഥർ, ഒരു ഇമാം, വിമാന ജീവനക്കാരും പ്രസിഡന്റിന്റെ സുരക്ഷാ ജീവനക്കാരുമാണ് യാത്ര ചെയ്‌തിരുന്നത്. ഇവരിലാരെക്കുറിച്ചും സൂചനയില്ല.

അപകടസ്ഥലത്തു നിന്നുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് പേര് വെളിപ്പെടുത്താത്ത ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആശങ്കയിൽ ഇറാനിലെമ്പാടും പ്രാർത്ഥനകൾ തുടങ്ങി. ഇറാൻ ടെലിവിഷൻ മറ്റെല്ലാ പരിപാടികളും നിർത്തി വച്ച് പ്രാർത്ഥനയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. അപകട സ്ഥലത്തേക്ക് രക്ഷാ വാഹനങ്ങൾ കനത്ത മൂടൽ മഞ്ഞിൽ പോകുന്നതിന്റെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. കനത്ത മഴയും കാറ്റും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസമാണ്. രക്ഷാസംഘങ്ങൾ കോപ്റ്ററിന്റെ അടുത്ത് എത്തിയോ എന്ന് പോലും വ്യക്തമല്ല. അപകടസ്ഥലത്ത് നിന്നും രൂക്ഷമായ എണ്ണയുടെ മണം ഉണ്ടായതായും വിവരമുണ്ട്. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.

സംഘത്തിലെ മറ്റ് രണ്ട് ഹെലികോപ്‌റ്ററുകൾ സുരക്ഷിതമായി നിലത്തിറക്കിയെന്ന് ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വഹീദി ദേശീയ ടെലിവിഷനോട് പറഞ്ഞു. ഇറാൻ അസർബൈജാൻ അതിർത്തിയിൽ ഖോദ അഫ്രിൻ മേഖലയിൽ സംയുക്തമായി നിർമ്മിച്ച ഡാം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു റൈസി. അസർബൈജാൻ പ്രസിഡന്റ് ഇൽഹം ആലിയേവും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇറാന്റെ കോ‌പ്‌റ്ററുകളും സൈനിക വിമാനങ്ങളും കൂടുതലും പഴഞ്ചനാണ്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുള്ള ഇവയുടെ സ്‌പെയർ പാർട്ടുകൾ ഇപ്പോൾ ലഭ്യമല്ല. പാശ്ചാത്യ ഉപരോധം കാരണം ആധുനികവൽക്കരണവും ഇഴയുകയാണ്. പ്രസിഡന്റിന്റെ കോ‌പ്‌റ്ററിനും കാലപ്പഴക്കമുണ്ടെന്ന് റിപ്പോർട്ടുണ്ട്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, IRAN, PRESIDENT, DIDNT FOUND, ACCIDENT, HELICOPTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.