തിരുവനന്തപുരം: അനുമതിയില്ലാതെ സ്വകാര്യ കമ്പനികളിൽ നിന്ന് താപവൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്നതിന് അംഗീകാരം നൽകണമെന്ന കെ.എസ്. ഇ.ബിയുടെ അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തള്ളി. മാനദണ്ഡം പാലിക്കാതെ 2014ൽ യു.ഡി.എഫ്. സർക്കാർ നടപ്പാക്കിയ ദീർഘകാല കരാറിന് അന്നും കമ്മിഷൻ അനുമതി നൽകിയിരുന്നില്ല. എന്നിട്ടും പത്തു വർഷത്തോളമായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്.
യൂണിറ്റിന് 3.60രൂപയ്ക്ക് വൈദ്യുതി നൽകാൻ ടെൻഡർ വന്നിട്ടും 4.29രൂപയ്ക്ക് 25വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ കരാറിലേർപ്പെടുകയായിരുന്നു.
ജിൻഡാൽ പവർ ലിമിറ്റഡിന്റെ 150 മെഗാവാട്ട്, ജാബുവ പവറിന്റെ 100 മെഗാവാട്ട്, ജിൻഡാൽ ഇന്ത്യ തെർമൽ പവറിന്റെ 100മെഗാവാട്ട്, ജാബുവ പവറിന്റെ 115മെഗാവാട്ട് വൈദ്യുതി കരാറുകൾക്കാണ് കമ്മിഷൻ അനുമതി നിരാകരിച്ചത്. കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധവും ടെൻഡർ നടപടിക്രമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി.
കരാർപ്രകാരം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നിർബന്ധിതമായതോടെ കുറഞ്ഞ വിലയ്ക്ക് കേന്ദ്രഗ്രിഡിൽ നിന്നു കേരളത്തിന് അവകാശപ്പെട്ട മുഴുവൻ വൈദ്യുതിയും വാങ്ങാൻ കഴിയുന്നില്ല. ഓരോ വർഷവും ഏകദേശം ആയിരം ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്.
അതേസമയം, കരാർ കമ്പനികളിൽ നിന്ന് വാങ്ങിയ വൈദ്യുതിയിൽ ഉപയോഗിക്കാൻ കഴിയാതെവന്ന
2400ദശലക്ഷം യൂണിറ്റ് വൈദ്യുതി വില കുറച്ച് മറിച്ചുവിൽക്കേണ്ടിയും വന്നു.
കരാർ തുടരുന്നത് മൂലം കെ.എസ്.ഇ.ബി.ക്ക് പ്രതിവർഷം 120കോടിയിലേറെ രൂപയുടെ നഷ്ടംഉണ്ടാകുന്നു. ഈ കരാറുകൾ റദ്ദാക്കാൻ ധനവകുപ്പ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാരസമിതി ശുപാർശ ചെയ്‌തിരുന്നു.
കരാറുകൾ ഒപ്പുവെച്ച സംഘത്തിലുൾപ്പെട്ട ചീഫ് എൻജിനിയർ നിലവിൽ സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ അംഗമാണ്. കരാറിനുള്ള അനുമതി നിരാകരിച്ച റെഗുലേറ്ററി കമ്മിഷൻ യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല.
കരാറുകൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി റെഗുലേറ്ററി കമ്മിഷനോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കമ്മിഷൻ ഇപ്പോൾ തീരുമാനമെടുത്തത്.
വിവാദകരാർ
1. കൽക്കരികിട്ടുന്ന സ്ഥലങ്ങളിൽ കെ.എസ്.ഇ.ബി.ക്ക് വേണ്ടി താപനിലയങ്ങൾ സ്ഥാപിച്ച് 865 മെഗാവാട്ട് വൈദ്യുതി നൽകുന്നതിനുള്ള കരാറുകളിൽ 2014-15ൽ ഒപ്പ് വച്ചു. ഒപ്പിട്ട കരാറുകളിൽ 300 മെഗാവാട്ട് വാങ്ങുന്നതിന് മാത്രമാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരമുള്ളത്.
2. നടപടി ക്രമങ്ങളിൽ കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ 565 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകൾക്ക് റെഗുലേറ്ററികമ്മിഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |