റയൽ മാഡ്രിഡിനെ രണ്ടാം പാദ സെമിയിൽ 4-0ത്തിന് തകർത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
ആദ്യ പാദം
റയൽ മാഡ്രിഡ് 1- മാഞ്ചസ്റ്റർ സിറ്റി 1
രണ്ടാം പാദം
മാഞ്ചസ്റ്റർ സിറ്റി 4 -റയൽ മാഡ്രിഡ് 0
ആകെ ഗോൾ മാർജിൻ
മാഞ്ചസ്റ്റർ സിറ്റി 5 -റയൽ മാഡ്രിഡ് 1
മാഞ്ചസ്റ്റർ : പ്രതികാരം ചെയ്യുന്നെങ്കിൽ ഇങ്ങനെതന്നെ വേണം. രണ്ട് തവണ തങ്ങളെ സെമി ഫൈനലിൽ തോൽപ്പിച്ചുവിട്ട റയൽ മാഡ്രിഡിനെ ഇത്തവണ അവരുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദാരുണമായ തോൽവി കൊണ്ട് അപമാനിച്ച് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തിയിരിക്കുന്നു .
കഴിഞ്ഞ രാത്രി മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിഫൈനലിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ കീഴടക്കിയത്. കഴിഞ്ഞ വാരം നടന്ന ആദ്യ പാദ സെമിയിൽ സാന്റിയാഗോ ബെർണബ്യൂവിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. ആകെ 5-1 എന്ന ഗോൾ മാർജിനിലാണ് സിറ്റിയുടെ ഫൈനൽ പ്രവേശനം.
ആദ്യ പാദത്തിലെ എവേ ഗോളിന്റെ ആത്മവിശ്വാസവുമായി സ്വന്തം തട്ടകത്തിൽ രണ്ടാം പാദത്തിനിറങ്ങിയ സിറ്റി ആദ്യ പകുതിയിൽതന്നെ രണ്ടു ഗോളുകളടിച്ച് റയലിന്റെ ശേഷിക്കുന്ന കരുത്തുകൂടി ചോർത്തിക്കളഞ്ഞു. 23,37 മിനിട്ടുകളിലായി ബെർണാഡോ സിൽവയാണ് റയലിന് പ്രഹരമേൽപ്പിച്ചത്. 76-ാം മിനിട്ടിൽ മാനുവൽ അകാൻജിയും ഇൻജുറി ടൈമിന്റെ തുടക്കത്തിൽ ജൂലിയാൻ അൽവാരേസുമാണ് സിറ്റിയുടെ പട്ടിക പൂർത്തിയാക്കിയത്.
തുടക്കം മുതൽ തികഞ്ഞ ആർജവത്തോടെയാണ് പെപ് ഗ്വാർഡിയോളയുടെ ശിഷ്യർ കളം ഭരിച്ചത്. റയലിന് മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഒരവസരംപോലും അവർ നൽകിയില്ല. ആദ്യ പാദത്തിൽ ഗോളടിക്കാൻ കഴിയാതിരുന്ന സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലാൻഡ് ഇത്തവണ തുടക്കം മുതൽ അക്രമണോത്സുകനായിരുന്നു. ഇത്തവണയും സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഹാലാൻഡിന്റെ സാന്നിദ്ധ്യവും പരിശ്രമങ്ങളും റയലിനെ ഭയചകിതമാക്കിത്തീർത്തു. ഏഴാം മിനിട്ടിൽ കെവിൻ ഡി ബ്രുയാനും ഹാലാൻഡും കൂടി നടത്തിയ ഒരു മുന്നേറ്റത്തിൽ നിന്ന് ഭാഗ്യംകൊണ്ടാണ് റയൽ രക്ഷപെട്ടത്. 13-ാം മിനിട്ടിലും ഹാലാൻഡിന്റെ ഒരു ആക്രമണത്തിൽ നിന്ന് റയൽ കഷ്ടിച്ച് രക്ഷപെട്ടു.21-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്നുള്ള അകാൻജിയുടെ ഹെഡർ റയൽ ഗോളി തിബോ കുർട്ടോ അത്ഭുതകരമായി സേവ് ചെയ്തു.
എന്നാൽ 23-ാം മിനിട്ടിൽ സിൽവയുടെ അപ്രതീക്ഷിത ഗോളോടെ റയലിന്റെ കഷ്ടകാലം ആംഭിച്ചു. ആദ്യ ഗോളിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകും മുന്നേ 37-ാം മിനിട്ടിൽ സിൽവയിൽ നിന്ന് അടുത്ത പ്രഹരവുമുണ്ടായി. ഇതോടെ റയലിന്റെ ഉൗർജം നഷ്ടമായി.ഫൈനലിലെത്താൻ വലിയ മാർജിൻ വേണ്ടിവരുമെന്ന ചിന്ത അവരെ തളർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ റയൽ തിരിച്ചടിക്കാൻ കോപ്പുകൂട്ടിയെങ്കിലും അൽപ്പം പരുക്കൻ അടവുകളോടെ സിറ്റി അവരെ എതിരിട്ടു. വിനീഷ്യസ് ജൂനിയറിനും ബെൻസേമയ്ക്കും സിറ്റിയുടെ പൂട്ട്പൊളിച്ച് കടക്കാനുമായില്ല. 70-ാം മിനിട്ടിൽ ടോണി ക്രൂസിനെ മാറ്റി അസൻഷ്യോയെ ഇറക്കിയതും ഉപകാരപ്പെട്ടില്ല. കുർട്ടോയുടെ മിന്നുന്ന ഒരു സേവ് 73-ാം മിനിട്ടിൽ രക്ഷപെടുത്തിയെങ്കിലും മൂന്ന് മിനിട്ടിന് ശേഷം അകാൻജി റയൽ വല കുലുക്കുകതന്നെ ചെയ്തു. 89-ാം മിനിട്ടിൽ ഹാലാൻഡിന് പകരമറിങ്ങിയ അർജന്റീനിയൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ട് മിനിട്ടിനകം വല ചലിപ്പിച്ച് സിറ്റിയുടെ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.
ഗോളുകൾ ഇങ്ങനെ
1-0
23-ാം മിനിട്ട്
ബെർണാഡോ സിൽവ
വാക്കറും സ്റ്റോൺസും ചേർന്ന് വലത് വിംഗിലൂടെ നെയ്തടുത്ത മുന്നേറ്റത്തിൽ നിന്ന് പന്തുകിട്ടിയ കെവിൻ ഡി ബ്രുയാൻ അത് ബോക്സിന് മുന്നിലുണ്ടായിരുന്ന ബെർണാഡോ സിൽവയ്ക്ക് മറിച്ചുനൽകുന്നു. പോർച്ചുഗീസ് താരമായ സിൽവ കുർട്ടോയ്സിനെ നിഷ്പ്രഭനാക്കി ഇടംകാലുകൊണ്ട് പന്ത് വലയിലേക്ക് കയറ്റിവിട്ടു.
2-0
37-ാം മിനിട്ട്
ബെർണാഡോ സിൽവ
ഗ്രീലിഷിൽ നിന്ന് കിട്ടിയ പന്ത് ഇക്കേയ് ഗുണ്ടോഗൻ തൊടുത്തത് മിലിറ്റാവോ തടുത്തു. എന്നാൽ മിലിറ്റാവോയുടെ കാലിൽ തട്ടി തെറിച്ച പന്ത് കിട്ടിയത് സിൽവയ്ക്കായിരുന്നു. ഒട്ടും സമയം പാഴാക്കാതെ സിൽവ മികച്ച ഒരു ഹെഡറിലൂടെ പന്ത് കുത്തി വലയ്ക്കകത്തിട്ടു.
3-0
76-ാം മിനിട്ട്
മാനുവേൽ അകാൻജി
പെനാൽറ്റി ഏരിയയിലേക്ക് വന്ന ഡിബ്രുയാന്റെ ഒരു ഫ്രീകിക്ക് മാനുവേൽ അകാൻജി ഹെഡ് ചെയ്തത് മിലിറ്റാവോയുടെ പുറത്ത് തട്ടി ഗതിമാറി റയൽ വലയിലേക്ക് കയറുകയായിരുന്നു. വാർ പരിശോധനയിലൂടെ ഓഫ്സൈഡല്ലെന്ന് കണ്ടെത്തിയാണ് ഗോൾ അനുവദിച്ചത്.
4-0
90+1 -ാം മിനിട്ട്
ജൂലിയാൻ അൽവാരേസ്
പകരക്കാരനായിറങ്ങിയ ഫിൽ ഫോഡൻ പകരക്കാരനായി ഇറങ്ങിയ അൽവാരസിന് നൽകിയ പാസിൽ നിന്ന് പിറന്ന ഗോൾ. ഗ്രൗണ്ടിലിറങ്ങി രണ്ട് മിനിട്ട് തികയും മുന്നേയാണ് ലോകകപ്പ് ജേതാവായ അൽവാരേസ് സ്കോർ ചെയ്തത്.
2
ഇത് രണ്ടാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്. 2020-21 സീസണിലായിരുന്നു ആദ്യം. അന്ന് പക്ഷേ ഫൈനലിൽ ചെൽസിയോട് ഒറ്റ ഗോളിന് തോറ്റു.
5-1
യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ഏറ്റവും വലിയ മാർജിനിലെ തോൽവിയാണ് റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയത്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലുൾപ്പടെ റയൽ ഇത്രയും വലിയ തോൽവി വഴങ്ങിയിട്ടില്ല. 2009ൽ ലിവർപൂളിനോട് 4-0ത്തിന് തോറ്റിരുന്നു.
8
ഇത് എട്ടാം തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ പുറത്താവുന്നത്. ഏറ്റവും കൂടുതൽ തവണ സെമിയിൽ തോറ്റ ടീം എന്ന റെക്കാഡും റയൽ ഇതോടെ സ്വന്തമാക്കി.
ഇന്റർ -സിറ്റി ഫൈനൽ
ഇത്തവണ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ജൂൺ 10ന് തുർക്കിയിലെ ഇസ്താംബുളിൽ വച്ചാണ് ഫൈനൽ. സെമി ഫൈനലിൽ സ്വന്തം നഗരവൈരികളായ എ.സി മിലാനെ ഇരുപാദത്തിലും തോൽപ്പിച്ചാണ് ഇന്റർ മിലാൻ ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |