ചെന്നെെ: രണ്ട് ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തമിഴ്‌നാട് തിരുനെൽവേലി ഈസ്റ്റ് ജില്ലാ ഘടകം പ്രസിഡന്റ് കെ പി കെ ജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നതായി പൊലീസ് പറയുന്നു. ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രത്യേക സംഘങ്ങളെയാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച മുതലാണ് ജയകുമാറിനെ കാണാതായത്. വെള്ളിയാഴ്ചയാണ് മകൻ പൊലീസിൽ പിതാവിനെ കാണാനില്ലെന്ന പരാതി നൽകുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ജയകുമാർ തന്നെയാണോ എഴുതിയതെന്ന് പൊലീസ് അന്വേഷിക്കും. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
ആത്മഹത്യക്കുറിപ്പിൽ ചില ഉന്നതരുടെ പേരുകൾ ഉണ്ടെന്നും അവർ ജയകുമാറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി ആരോപിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതിനാൽ തന്നെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു.
കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഡിഎംകെ സർക്കാരിനെതിരെ എഐഡിഎംകെ ആഞ്ഞടിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെ തകർക്കുന്നതാണ് സംഭവമെന്നും ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എഐഡിഎംകെ അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. തമിഴ്നാട് കോൺഗ്രസ് അദ്ധ്യക്ഷനും ശ്രീപെരുമ്പത്തൂർ എം എൽ എയുമായ കെ സെൽവപെരുന്തഗെെ ജയകുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |