വടക്കാഞ്ചേരി: ആണോ, പെണ്ണോയെന്ന് അറിയില്ല... എങ്കിലും അയ്യപ്പനെന്ന് പേരിട്ടു. റോഡരികിലെ കൂട്ടിൽ നിന്നും വീണുകിട്ടിയ കാക്കക്കുഞ്ഞാണ് താരം. ഓട്ടുപാറ കുന്നംകുളം റോഡിൽ താമസിക്കുന്ന മനോജ് കടമ്പാടിന്റെ വീട്ടിലെ കുഞ്ഞുകാക്കയുടെ വിശേഷം ബഹുരസം..!
വീട്ടുപറമ്പിൽ കാക്കയെ കണ്ടാൽ കല്ലെടുക്കുന്നവർക്ക് മാത്രമല്ല, മൃഗസ്നേഹികൾക്കും അതിശയമാണ് കടമ്പാട്ട് വീട്ടിലെ കുഞ്ഞൻ കാക്ക. വീട്ടിനുള്ളിൽ പറന്നുനടക്കും, ചോറുകൊടുക്കുന്നതിനിടെ കൈത്തണ്ടയിലും തോളത്തും വന്നിരിക്കും... അങ്ങനെയങ്ങനെ പോകുന്നു വിശേഷങ്ങൾ.
മൂന്ന് - നാല് മാസത്തിനിടെ വീട്ടിലെ ഒരംഗമായി കുഞ്ഞുകാക്ക മാറിയെന്ന് മനോജ് പറയുന്നു. ഇതിനായി വീട്ടിനുള്ളിൽ പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. അയ്യപ്പായെന്ന് നീട്ടിവിളിച്ചാൽ കുഞ്ഞുകരച്ചിലോടെ കുഞ്ഞൻ കാക്ക അരികിലെത്തും. മനോജിന്റെ മടിയിലിരുന്നാണ് ഭക്ഷണം കഴിക്കുക.
നല്ല ചൂടുചോറും തൈരും കൂട്ടി കുഴച്ച് വായിൽ കൊടുക്കണം. തള്ളക്കാക്കകൾ ഭക്ഷണം കൊടുക്കുമ്പോഴെന്ന പോലെ കരഞ്ഞുകൊണ്ട് മുഴുവനും കഴിക്കും. പിന്നെ ഇരിപ്പിടത്തിലേക്ക് പറന്നുനീങ്ങും.
കാക്കയെങ്ങനെ കടമ്പാട്ടെത്തി?
കടമ്പാട്ട് വീട്ടിൽ കാക്കയെത്തിയതിനും ഒരു കഥയുണ്ട്. ക്ഷേത്രദർശനം കഴിഞ്ഞുമടങ്ങവേയാണ് റോഡരികിലെ മരച്ചില്ലയിൽ നീന്നും താഴെവീണ് പിടയുന്ന കാക്കയെ കിട്ടിയത്. വീഴ്ചയിൽ പരിക്കുകളും ഉണ്ടായിരുന്നു. തളർന്നു കിടന്ന കാക്കക്കുഞ്ഞിനെ വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചു. പഞ്ചസാര ലായനി വായിൽ കൊടുക്കാനായിരുന്നു ഡോക്ടറുടെ നിർദ്ദേശം.
വെള്ളമെല്ലാം കുടിച്ചപ്പോൾ ഉഷാറായി. ചിറകടിച്ച് പറക്കാറായപ്പോൾ പുറത്ത് കൊണ്ടുവിട്ടു. പക്ഷെ കുഞ്ഞൻ കാക്ക വീട്ടകത്തേക്ക് തന്നെ പറന്നെത്തി, അങ്ങനെ വീട്ടിലെ അംഗമായി മാറുകയായിരുന്നു.
ശല്യക്കാരൻ പക്ഷിയായാണ് കാക്കയെ പലരും കാണുന്നത്. കുഞ്ഞുകാക്കയെ പരിക്കോടെ കണ്ടപ്പോൾ കനിവ് തോന്നി സംരക്ഷിച്ചതാണ്. ഒടുവിൽ വീട്ടിലെ അംഗമായി മാറി. സമൂഹം വൃത്തിയാക്കുന്നവനല്ലേ കൂടെയിരിക്കട്ടെയെന്ന് കരുതി.
- മനോജ് കടമ്പാട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |