തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയതിന് പിറ്റേദിവസം തന്നെ ചിറയിൻകീഴ് സ്വദേശിനിയായ രാഖിശ്രീ(16) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ 28കാരനെതിരെ പരാതി നൽകി പെൺകുട്ടിയുടെ വീട്ടുകാർ. ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് സ്വദേശിയ്‌ക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ യുവാവിന്റെ പങ്കിനെക്കുറിച്ച് കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് രാജീവൻ ആരോപണം ഉന്നയിച്ചിരുന്നു. 28കാരൻ മകളെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആറ് മാസം മുമ്പ് സ്‌കൂളിൽ വച്ച് നടന്ന ഒരു ക്യാമ്പിൽ വച്ചാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്കൊരു മൊബൈൽ ഫോൺ നൽകി. വിളിച്ച് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലെങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഉൾപ്പെടെയുള്ള തരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16ന് ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞു.
വെള്ളിയാഴ്‌ചയാണ് ദേവു എന്ന് വിളിക്കുന്ന രാഖിശ്രീയെ വീട്ടിലെ ടോയ്ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിറയിൻകീഴ് ശാർക്കര ശ്രീശാരദ വിലാസം ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ്-ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |