ന്യൂഡൽഹി: ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടി വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌ത ബി.ബി.സിക്ക് മാനനഷ്‌ടക്കേസിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ബി.ബി.സി ഡോക്യുമെന്ററി, രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നിർമ്മിച്ചതാണെന്ന് ആരോപിച്ച ഹർജിയിലാണ് നടപടി. ഗുജറാത്തിലെ ജസ്റ്റിസ് ഫോർ ട്രയൽ എന്ന സന്നദ്ധസംഘടനയാണ് ഡൽഹി ഹൈക്കോടതിയിൽ മാനനഷ്‌ടക്കേസ് സമർപ്പിച്ചത്.
ബി.ബി.സി(യു.കെ), ബി.ബി.സി(ഇന്ത്യ) എന്നിവയ്‌ക്ക് നോട്ടീസ് അയക്കാനാണ് ജസ്റ്റിസ് സച്ചിൻ ദത്ത ഉത്തരവിട്ടത്. രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തെ വരെ അപകീർത്തിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററിയെന്ന് ഗുജറാത്തിലെ സന്നദ്ധ സംഘടനയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. രാജ്യത്തിന്റെ അന്തസിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിച്ചു. സെപ്റ്രംബർ 15ന് ഹർജി ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഇന്ത്യ : ദ മോദി ക്വസ്റ്റ്യൻ എന്ന പേരിൽ രണ്ടു ഭാഗങ്ങളുളള ഡോക്യുമെന്ററിയാണ് ബി.ബി.സി സംപ്രേഷണം ചെയ്‌തിരുന്നത്. നേരത്തേ ബി.ജെ.പി നേതാവ് ബിനയ് കുമാർ സിംഗ് സമർപ്പിച്ച മാനനഷ്‌ടഹർജിയിൽ ഡൽഹി രോഹിണിയിലെ അഡീഷണൽ ജില്ലാ കോടതി ബി.ബി.സിക്ക് സമൻസ് അയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |