ന്യൂഡൽഹി: പുതിയ പാർലമെന്റിൽ അധികാര മുദ്രയായി ചെങ്കോൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്പീക്കറുടെ സീറ്റിന് സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുക. അധികാര കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് കൈമാറിയ ചെങ്കോലാണ് സെൻട്രൽ വിസ്തയിൽ സ്ഥാപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ചെങ്കോൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. പ്രയാഗ് രാജിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചെങ്കോലിന് പ്രത്യേകതകൾ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.
ചെങ്കോൽ ചരിത്രം
നീതി എന്നർത്ഥം വരുന്ന സെമ്മായ് എന്ന തമിഴ് വാക്കിൽ നിന്നാണ് ചെങ്കോൽ എന്ന വാക്ക് വന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അന്ന് കാവൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിനാണ് ബ്രിട്ടീഷുകാർ ചെങ്കോൽ സമ്മാനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ചോദ്യമാണ് ചെങ്കോലിന്റെ പിറവിയിലേക്ക് നയിച്ചത്. അധികാര കൈമാറ്റം നടന്നതായി സൂചിപ്പിക്കാൻ എന്തുപയോഗിക്കുമെന്നാണ് മൗണ്ട് ബാറ്റൺ ചോദിച്ചത്. ഒടുവിലാണ് ചോളരുടെ ഭരണകാലത്ത് പുതിയ രാജാവിന് ചെങ്കോൽ കൈമാറുന്ന പാരമ്പര്യം നിലനിന്നിരുന്നതായി മനസിലാക്കിയതും അധികാര കൈമാറ്റത്തിന്റ അടയാളമായി ചെങ്കോൽ മാറിയതും.
തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരി ബന്ധപ്പെട്ടു. തുടർന്ന് അവരുടെ മേൽനോട്ടത്തിൽ മദ്രാസിലെ ജുവലറിക്കാരനായ വുമിടി ബങ്കാരു ചെട്ടിയാണ് ചെങ്കോൽ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ചെങ്കോലിന് മുകളിൽ നീതിയുടെ പ്രതീകമായ ഒരു നന്ദി കാളയേയും സ്ഥാപിച്ചിണ്ട്. സ്വാതന്ത്രത്തിന് കൃത്യം 15 മിനിട്ട് മുമ്പ് അർദ്ധരാത്രിയാണ് ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത ചെങ്കോൽ രാജ്യത്തിന് സമ്മാനിച്ചത്.
ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്
അധികാര കൈമാറ്റത്തിന് ശേഷം ഈ ചെങ്കോൽ അലഹബാദ് മ്യൂസിയത്തിലേയ്ക്ക് അയച്ചിരുന്നു. ഏകദേശം ഒന്നര വർഷം മുമ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോലിനെ കുറിച്ചും അതിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചിരുന്നു. എന്നാൽ ഈ ചെങ്കോൽ എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന് യാതൊരറിവും ആർക്കും ഇല്ലായിരുന്നു. തുടർന്ന് മാസങ്ങളോളം കൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും തെരച്ചിൽ നടത്തി. ഒടുവിൽ ചെങ്കോൽ അലഹബാദ് മ്യൂസിയത്തിലുണ്ടെന്ന് അധികൃതർ സർക്കാരിനെ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |