തിരുവനന്തപുരം: ആഗോളതലത്തിൽ തൊഴിലാളി വിഭാഗത്തിന്റെ അവകാശം സംരക്ഷിക്കാൻ കേരളം നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമൊത്തുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദിയോടനുബന്ധിച്ച് തൊഴിൽവകുപ്പ് പ്ലാനിംഗ് ബോർഡുമായി ചേർന്ന് സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
ഇ.എം.എസിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ആദ്യസർക്കാർ മുതൽ തൊഴിലാളി അവകാശം സംരക്ഷിക്കുന്നതിൽ മുന്നിലാണ് കേരളം. ക്ഷേമനിധി ബോർഡുകൾ, അസംഘടിതമേഖലയിലെ തൊഴിലാളികൾക്കും പെൻഷൻ, അന്യസംസ്ഥാനതൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ തുടങ്ങി ഐ.എൽ.ഒ മാർഗ്ഗനിർദ്ദേശങ്ങൾ കേരളത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീതൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിലും കേരളം മാതൃകയാണ്. 1958 മുതൽ മിനിമം വേജസ് നടപ്പാക്കിതുടങ്ങി. 1967 മുതൽ തൊഴിലാളി ക്ഷേമബോർഡുകളുടെ രൂപീകരണം തുടങ്ങി. തൊഴിലാളികൾക്ക് സഹകരണസംഘങ്ങളുമുണ്ട്.
പുതിയ സാഹചര്യത്തിൽ കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാനുള്ള നടപടികൾ തുടങ്ങി. സാങ്കേതിക വികസനത്തിന്റെ പ്രയോജനം ഇ-പേയ്മെന്റായും മൊബൈൽ ആപ്പുകളിലൂടെ ക്ഷേമവും പ്രശ്നപരിഹാരവും ഉറപ്പാക്കിയും തൊഴിലാളികൾക്ക് ലഭ്യമാക്കുന്നുണ്ട്. വീട്ടുജോലിക്കാർക്കായി പുതിയ നിയമം കൊണ്ടുവരാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 84 തൊഴിൽ മേഖലകളിൽ ഇന്ന് മിനിമം വേജസ് സംവിധാനമുണ്ട്. ഗ്രാമീണ, കാർഷിക, കാർഷികേതര രംഗത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസക്കൂലി കിട്ടുന്ന സംസ്ഥാനം കേരളമാണ്. 677.6 രൂപയാണ് ശരാശരി വേതനം. ദേശീയ ശരാശരി ഇത് 316 രൂപയാണ്. 2025 ഒാടെ അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും സംസ്ഥാനത്തെ മത, ഭാഷ, വർഗ്ഗ ഭേദമില്ലാതെ എല്ലാവർക്കും നീതി ഉറപ്പാക്കുന്ന സാമൂഹ്യസാഹചര്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം എന്നിവർ സംസാരിച്ചു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ. രാമചന്ദ്രൻ കോൺക്ലേവ് അവലോകനം അവതരിപ്പിച്ചു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി, പ്ലാനിംഗ് ആന്റ് ഇക്കണോമിക്സ് അഫയേഴ്സ് അഡി. ചീഫ് സെക്രട്ടറി പുനീത് കുമാർ എന്നിവർ പങ്കെടുത്തു.
കൊറിയൻ തൊഴിൽ മന്ത്രി ലിജുഹു വീഡിയോ കോൺഫറൻസിലൂടെ ആശംസയർപ്പിച്ചു.തൊഴിൽ സെക്രട്ടറി അജിത്കുമാർ സ്വാഗതവും ലേബർ കമ്മിഷണർ ഡോ.കെ. വാസുകി നന്ദിയും പറഞ്ഞു. കോൺക്ലേവ് 26ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |