കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുൾ ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാണാതായ 600 പവനോളം സ്വർണ്ണാഭരണങ്ങൾ കണ്ടെത്തുന്നതിന് വ്യാപകമായി പരിശോധന. അബ്ദുൽഗഫൂറിന്റെ വീട്ടുവളപ്പും സമീപത്തെ പറമ്പുമടക്കം 40 ലേറെ സ്ഥലങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ബേക്കൽ ഇൻസ്‌പെക്ടർ യു.പി വിപിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടു.
അബ്ദുൾഗഫൂറിന്റെ മരണശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണാഭരണങ്ങൾ കാണാതായതായി വ്യക്തമായത്. മന്ത്രവാദ ചികിത്സ നടത്തുന്ന യുവതിക്കും ഭർത്താവിനും സ്വർണ്ണം കാണാതായ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ച് ഗഫൂറിന്റെ മകൻ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ ആഭരണങ്ങൾ കണ്ടെത്താനാണ് പൊലീസ് പരിശോധന നടത്തിയത്. ആഭിചാരക്രിയയോടെ സ്വർണ്ണാഭരണങ്ങൾ ചുവന്ന തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടതായി സംശയമുയർന്നതോടെയാണ് പൊലീസ് പരിശോധനയ്ക്ക് ബോംബ് സ്‌ക്വാഡിന്റെയും മറ്റും സഹായം തേടിയത്.
ഗഫൂറിന്റെയും അടുത്തുള്ള സഹോദരന്റെയും അടക്കം, സമീപത്തെ മറ്റ് സ്ഥലങ്ങളിലും പരിശോധിച്ചു. മെറ്റൽ ഡിറ്റക്ടർ സംഘവും ബോംബ് സ്‌ക്വാഡും പരിശോധനയിൽ പങ്കെടുത്തു. കാണാതായ സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരിക്കാമെന്ന് കരുതി ആരോപണവിധേയയായ യുവതിയുടെ മാങ്ങാട് കൂളിക്കുന്നിലുള്ള ആഡംബരവീട്ടിൽ മൂന്നാഴ്ച മുമ്പ് പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഏപ്രിൽ 14ന് പുലർച്ചെയാണ് പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂറിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണമെന്ന് കരുതി അന്നുതന്നെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ നഷ്ടമായെന്ന് അറിഞ്ഞതോടെയാണ് ഗഫൂറിന്റെ മരണത്തിൽ സംശയമുയർന്നത്. മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് ആന്തരികാവയവങ്ങളും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |