കോട്ടയം: വീട്ടിൽ കടന്ന കള്ളനെ കടിച്ചോടിച്ച് അമ്മയും ഗർഭിണിയായ മകളും. കോട്ടയം എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. പലകക്കാവിൽ പുത്തൻപുരയ്‌ക്കൽ സജിയുടെ വീട്ടിലാണ് അർദ്ധരാത്രി കള്ളൻ കയറിയത്. സജിയുടെ ഭാര്യ മേഴ്‌സി, ഗർഭിണിയായ മകൾ മെൽബിൻ എന്നിവരാണ് മോഷ്‌ടാവിനെ തുരത്തിയോടിച്ച ധീരവനിതകൾ.
മേഴ്‌സിയും മകളും ഒരു മുറിയിലും മറ്റൊരു മകനും സജിയും വേറെ മുറിയിലുമാണ് കിടന്നിരുന്നത്. രാത്രി ഒരുമണിയോടെ വീടിന്റെ പിൻവശത്ത് ആരോ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നത് മേഴ്‌സിയും മെൽബിനും കേട്ടെങ്കിലും തോന്നിയതാകാമെന്ന് കരുതി എഴുന്നേറ്റില്ല. ഇതിനിടെ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മോഷ്‌ടാക്കൾ അകത്തുകയറി. ഇവരിലൊരാൾ മേഴ്‌സിയും മകളും കിടന്നിരുന്ന മുറിയിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു.
ഇതേസമയം മുറിയിലെ ചെറിയ വെളിച്ചത്തിൽ കള്ളനെ കണ്ട മേഴ്‌സി ബഹളം വച്ചു. പിന്നാലെ മേഴ്‌സിയുടെ വായ പൊത്തിപ്പിടിച്ച കള്ളന്റെ കയിൽ കടിക്കുകയായിരുന്നു. ഇതിനിടെ മെൽബിനും ഉണർന്ന് അമ്മയുടെ വായ പൊത്തിപ്പിടിച്ച കൈ വിടുവിക്കാൻ ശ്രമിക്കുകയും കള്ളന്റെ കൈയിൽ കടിക്കുകയും ചെയ്തു.
ഈ സമയത്ത് മറ്റൊരു മോഷ്‌ടാവ് മുറിയിലെത്തി മെൽബിന്റെ കഴുത്തിൽ പിടിക്കാൻ ശ്രമിച്ചു. മേഴ്‌സിയും മെൽബിനും ഉച്ചത്തിൽ അലറിവിളിച്ചതോടെ സജി ഉണർന്നു. ഭാര്യക്കോ മകൾക്കോ ഷോക്കേറ്റെന്നുകരുതി സജി മെയിൻ സ്വിച്ച് ഓഫാക്കിയതിനുശേഷം ലൈറ്റുമായാണ് മുറിയിലെത്തിയത്. ഇതിനിടെ മോഷ്‌ടാക്കൾ ഓടിരക്ഷപ്പെട്ടു.
സജിയുടെ വീടിന് സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമമുണ്ടായി. മോഷ്ടാക്കളെന്ന് കരുതുന്നവരുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തമിഴിലാണ് ഇവർ സംസാരിച്ചതെന്നതിനാൽ ഇതര സംസ്ഥാനത്തുനിന്നെത്തിയ കവർച്ചാ സംഘമാണ് മോഷണ ശ്രമത്തിനുപിന്നിലെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |