കീവ്: മദ്ധ്യ യുക്രെയിനിലെ നിപ്രോ നഗരത്തിലുള്ള ആശുപത്രിയിൽ റഷ്യൻ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 23 പേർക്ക് പരിക്കേറ്റു. മൂന്ന് നില കെട്ടിടം ഭാഗികമായി തകർന്നു. അഗ്നിബാധയുമുണ്ടായി. കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം.
ഇന്നലെ പുലർച്ചെ നിപ്രോയ്ക്ക് നേരെ റഷ്യ വിക്ഷേപിച്ച 17 മിസൈലുകളും 31 ഡ്രോണുകളും തകർത്തെന്ന് യുക്രെയിൻ അവകാശപ്പെട്ടു. കിഴക്കൻ നഗരമായ ഖാർക്കീവിലെ ഒരു എണ്ണ ഡിപ്പോയ്ക്ക് നേരെയും മിസൈലാക്രമണമുണ്ടായി.
അതേസമയം, യുക്രെയിനുമായുള്ള യുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കാമെന്ന് റഷ്യൻ മുൻ പ്രസിഡന്റും വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയുമായ ഡിമിട്രി മെഡ്‌വഡെവ് മുന്നറിയിപ്പ് നൽകി.
ആണവ യുദ്ധത്തിന്റെ അപകട സാദ്ധ്യതകളെ പാശ്ചാത്യ രാജ്യങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും യുക്രെയിനിൽ വൊളൊഡിമിർ സെലെൻസ്കി അധികാരത്തിൽ തുടരുന്നിടത്തോളം സമാധാന ചർച്ചകൾ അസാദ്ധ്യമാണെന്നും മെഡ്‌വഡെവ് കൂട്ടിച്ചേർത്തു. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് മെഡ്‌വഡെവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |