ഐ.പി.എൽ ഫൈനൽ ഇന്ന്
5-ാം കിരീടം തേടി ചെന്നൈ സൂപ്പർ കിംഗ്സ്
തുടർച്ചയായ രണ്ടാം കിരീടംതേടി ഗുജറാത്ത് ടൈറ്റൻസ്
അഹമ്മദ്ബാദ്: ഐ.പി.എൽ കിരീടം ഇത്തവണയും ഗുജറാത്ത് ടൈറ്റൻസിന്റെ ഷെൽഫിൽ തന്നെയിരിക്കുമോ?... അതോ അഞ്ചാം വട്ടവും കിരീടവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ചെപ്പോക്കിലെത്തുമോ?... ക്രിക്കറ്ര് ആരാധകർ ആകാംഷയോടെ ചോദിക്കുന്ന ഈ ചോദ്യങ്ങളുടെ ഉത്തരമറിയാൻ ഇനി ഒരുപകലിന്റെ കാത്തിരിപ്പ് മാത്രം. ഐ.പി.ൽ പതിനാറാം സീസണിലെ കിരീടാവകാശിയെ ഇന്ന് രാത്രിയറിയാം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7. 30 മുതലാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും ഹാർദിക്കിന്റെ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം.
തുടക്കവും ഒടുക്കവും
ഈ സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തും ചെന്നൈയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അഹമ്മദാബാദ് തന്നെയായിരുന്നു വേദി. ആ മത്സരത്തിൽ ഗുജറാത്ത് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. 14 മത്സരത്തിൽ നിന്ന് 20 പോയിന്റുമായി ഗുജറാത്ത് ലീഗ് ഘട്ടത്തിൽ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ചെന്നൈ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ആദ്യ പ്ലേ ഓഫിൽ ക്വാളിഫയർ 1ൽ ഗുജറാത്തിനെ 15റൺസിന് കീഴടക്കി ചെന്നൈ ഫൈനലുറപ്പിച്ചു. പിന്നീട് ക്വാളിഫയർ 2 വിൽ മുംബയ്‌യെ 62 റൺസിന് കീഴടക്കിയാണ് ഗുജറാത്ത് ഫൈനലിന് ടിക്കറ്രെടുത്തത്.
ഗിൽ ഫാക്ടർ
സീസണിൽ മൂന്ന് സെഞ്ച്വറി നേടി മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ കുന്തമുന. മുംബയ്ക്കെതിരായ രണ്ടാം ക്വാളിഫയറിൽ ഉൾപ്പെടെ ഗില്ലിന്റെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് ജയിച്ചു കയറിയത്. ഐ.പി.എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഗിൽ. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഗില്ലാണ്.
ഗില്ലിനൊപ്പം ക്യാപ്ടൻ ഹാർദിക്കും റാഷിദ് ഖാനും മില്ലറും ഷമിയും മോഹിതുമെല്ലാം ഉൾപ്പെട്ട ഗുജറാത്ത് നിര മാച്ച് വിന്നർമാരുടെ കൂടാരമാണ്. സീസണിൽ ഏറ്രവും കൂടുതൽ വിക്കറ്റ് നേടിയ ആദ്യ മൂന്ന് പേരും ഗുജറാത്ത് താരങ്ങളണ്. ഒന്നാമത് ഷമി, രണ്ടാമത് റാഷിദ്, മൂന്നാമത മോഹിത്. പതിവുപോലെ ഗില്ലിനേയും പേസർ ജോഷ് ലിറ്റിലിനെയും ഇംപാക്ട് പ്ലെയേഴ്സ് ആക്കിയുള്ള സ്ട്രാറ്റജി ഫൈനലിലും ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്റ പരീക്ഷിച്ചേക്കും. ക്വാളിഫയറിലെ അതേ ടീമാകും ഫൈനലിൽ ഇറങ്ങുക. ആർക്കും പരിക്കില്ല.
സാധ്യതാ ടീം: ഗിൽ, സാഹ, സുദർശൻ, ഹാർദിക്, വിജയ്,മില്ലർ,തെവാതിയ,റഷീദ്, നൂർ,മോഹിത്,ഷമി, ജോഷ്.
ജഡ്ഡു എഫക്ട്
ബാറ്റു കൊണ്ടും ബാളുകൊണ്ടും ഫീൽഡിംഗിലും ഇന്ദ്രജാലം കാണിക്കുന്ന രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ കുന്തമുന. ആദ്യ ക്വാളിഫയറിലുൾപ്പെടെ ജഡേജയുടെ പ്രകടനം ചെന്നൈയുടെ വിജയത്തിൽ നിർണായകമായി. ഓപ്പണർമാരായ റുതുരാജും കോൺവേയും നൽകുന്ന മികച്ച തുടക്കങ്ങളും ചെന്നൈയ്ക്ക് ഊർജ്ജമാണ്. നാല്പത്തിയൊന്നിലും കണക്കുകൂട്ടലുകൾ പിഴയ്ക്കാത്ത എം.എസ് ധോണിയുടെ ക്രിക്കറ്റ് ബ്രെയിൻ ഈ സീസണിലും ചെന്നൈക്കുതിപ്പിലെ പ്രധാന ചാലകശക്തിയാണ്.അജിങ്ക്യ രഹാനെ, ശിവം ദുബെ, മോയിൻ അലി എന്നിവരുടെ ഫോമും പ്രധാനമാണ്. ദീപക് ചഹർ പരിക്ക് ഭേദമായി തിരിച്ചെത്തിയത് ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ചെന്നൈയ്ക്ക് വലിയ ആശ്വാസമാണ്. അവസാന കളികളിലെല്ലാം ചഹർ നന്നായി എറിഞ്ഞു. പതിരണ, തീക്ഷണ, ദേശ്പാണ്ഡെ എന്നിവരാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്റിലെ മറ്റ് സ്ഥിര സാന്നിധ്യങ്ങൾ.
സാധ്യതാ ടീം
റുതുരാജ്, കോൺവെ, അജിങ്ക്യ,ദുബെ,റായ്ഡു,ധോണി,മോയിൻ,ജഡേജ,ദീപക്ക്, തുഷാർ,പതിരണ,തീക്ഷണ,ദേശ്പാണ്ഡെ.
കണക്കുകൾ
10- ചെന്നൈയുടെ പത്താം ഐ.പി.എൽ ഫൈനലാണിത്. 4 തവണ അവർ ചാമ്പ്യൻമാരായി. ഇത്തവണയും കിരീടം നേടാനായാൽ ഐ.പി.എല്ലിൽ ഏറ്രവും കൂടുൽ തവണ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസിന്റ റെക്കാഡിനൊപ്പമെത്താം.
11- ധോണിയുടെ 11-ാം ഐ.പി.എൽ ഫൈനൽ. ചെന്നൈയ്ക്കൊപ്പം പത്തും റൈസിംഗ് പൂനെ സൂപ്പർ ജയ്‌ന്റ്സിനൊപ്പം ഒരു തവണയും.
2- കഴിഞ്ഞ തവണ ഐ.പി.എല്ലിൽ അരങ്ങേറിയ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തിന്റെ തുടർച്ചയായ രണ്ടാം ഫൈനൽ. ഇന്ന് ജയിച്ചാൽ ചെന്നൈയ്ക്കും (2010, 2011) മുംബയ്ക്കും (2019, 2020) പിന്നാലെ ഐ.പി.എൽ കിരീടം നിലനിറുത്തുന്ന മൂന്നാമത്തെ ടീമാകും ഗുജറാത്ത്.
6-ഹാർദിക്കിന്റെ ആറാം ഐ.പി.എൽ ഫൈനലാണ് ഇന്നത്തേത്. മുംബയ്ക്കൊപ്പം നാലും ഗുജറാത്തിനൊപ്പം രണ്ടാമത്തേയും. ഇതുവരെ കളിച്ച ഒരു ഫൈനലിലും ഹാർദിക്കിന്റെ ടീം തോറ്റിട്ടില്ല.
ഫൈനൽ
രാത്രി 7.30 മുതൽ ജിയോ സിനിമയിലും സ്റ്രാർ സ്പോർട്സ് ചാനലുകളിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |