SignIn
Kerala Kaumudi Online
Sunday, 05 May 2024 12.06 PM IST

ടൈറ്റാനികിലും മെഗലഡോൺ !

titanic

ന്യൂയോർക്ക് : 1912ൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട് കന്നിയാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ പടുകൂറ്റൻ കപ്പലാണ് ആർ.എം.എസ് ടൈറ്റാനിക്. 2,200 ലേറെ യാത്രക്കാരിൽ 1,500 ലേറെ പേരാണ് ടൈറ്റാനിക് ദുരന്തത്തിൽ മരിച്ചത്.

അടുത്തിടെയാണ് ഗൺസി ആസ്ഥാനമായുള്ള മെഗല്ലൻ എന്ന കമ്പനി രണ്ട് അന്തർവാഹിനികളുടെ സഹായത്തോടെ ടൈറ്റാനികിനെ അതിന്റെ ആദ്യത്തെ ഫുൾ സൈസ് ഡിജിറ്റൽ സ്കാന് വിധേയമാക്കിയത്. ഇതിന് പിന്നാലെ പുറത്തുവന്ന ടൈറ്റാനികിന്റെ ത്രിഡി ചിത്രങ്ങൾ വൈറലായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ സ്കാനായ ഇതിലൂടെ ടൈറ്റാനികിന്റെ എല്ലാ ആങ്കിളിൽ നിന്നുമുള്ള 700,000ത്തിലേറെ ചിത്രങ്ങൾ പകർത്താനായി.

അതിലൊരു ചിത്രം ഇപ്പോൾ ചർച്ചയായിരിക്കുയാണ്. അവശിഷ്ടങ്ങൾക്കിടെയിൽ യാത്രക്കാരിൽ ഒരാളുടേത് എന്ന് കരുതുന്ന പച്ച നിറത്തിലെ കല്ലുകൾ പതിച്ച ഒരു സ്വർണ നെക്‌ലേസിന്റെ ചിത്രമാണത്. 36 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന മെഗലഡോൺ ( ഒറ്റോഡസ് മെഗലഡോൺ ) സ്രാവിന്റെ പല്ല് കൊണ്ടാണ് ഈ നെക്‌ലസ് നിർമ്മിച്ചിരിക്കുന്നത്.

ഏകദേശം അറുപതടിയോളം നീളവും മൂർച്ചയേറിയ പല്ലുകളും മെഗലഡോൺ സ്രാവുകൾക്കുണ്ടായിരുന്നു. കൂടാതെ, ഒമ്പതടിയിലേറെ വ്യാസമുണ്ടായിരുന്ന ഇവയുടെ വായ്ക്കുള്ളിൽ 276 പല്ലുകളുമുണ്ടായിരുന്നു. ഒറ്റക്കടിയ്ക്ക് തിമിംഗലത്തെ പോലും ഇവ അകത്താക്കിയിരുന്നു. എല്ലാ സമുദ്രങ്ങളിലും മെഗലഡോണുകൾ ജീവിച്ചിരുന്നതായി കരുതുന്നു.

മാക്കറെൽ ഷാർക്കുകളുടെ കുടുംബത്തിൽപ്പെട്ട മെഗലഡോണുകളുടെ കുഞ്ഞുങ്ങൾക്ക് ജനിക്കുമ്പോൾ തന്നെ ഏതാണ്ട് ആറടിയോളം നീളം വരുമെന്നാണ് ഗവേഷകരുടെ നിഗമനം. മയോസീൻ - പ്ലൈയോസീൻ കാലഘട്ടത്തിലാണ് മെഗലഡോണുകൾക്ക് വംശനാശം സംഭവിച്ചത്. ഇന്നത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ ഇവയുടെ അടുത്ത ബന്ധുക്കളാണ്.

അതേ സമയം, ടൈറ്റാനികിലെ അവശിഷ്ടങ്ങൾ ഒന്നും തന്നെ അവിടെ നിന്ന് മാറ്റാൻ പാടില്ലെന്ന നിബന്ധനയുണ്ടായതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ( എ.ഐ ) സഹായത്തോടെ നെക്‌ലേസിന്റെ ഉടമയെ തിരിച്ചറിയാനും ആ വ്യക്തിയുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് കമ്പനി.

എ.ഐ, ഫേഷ്യൽ റെക്ക‌ഗ്‌നിഷൻ ടെക്നോളജികളുടെ സഹായത്തോടെ ടൈറ്റാനികിലെ യാത്രക്കാരുടെ ലഭ്യമായ ദൃശ്യങ്ങൾ വിശകലനം ചെയ്യും. ഈ നെക്‌ലേസ് അതിന്റെ ഉടമ ധരിച്ചിരിക്കുന്നത് ഒരുപക്ഷേ ഈ ചിത്രങ്ങളിൽ നിന്ന് കണ്ടെത്താനായേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.