ഹൈദരാബാദ്: സ്ഥിരം ഫോമിലേയ്ക്ക് കത്തിക്കയറുന്നതിന് മുൻപ് ശുഭ്മാൻ ഗില്ലിനെ തിരികെ അയച്ചെങ്കിലും സായ് സുദർശന്റെ ബാറ്റിംഗ് മികവിൽ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് അടിച്ചെടുത്തത്. ബൗളർമാരെ നിഷ്കരുണം ബൗണ്ടറിയിലേയ്ക്ക് പായിച്ച സുദർശന്റെ 47 പന്തുകളിൽ നിന്നുള്ള 96 റൺസാണ് ടീമിനെ 200 കടത്തിയത്.
ഗിൽ-സാഹ സംഖ്യം പവർ പ്ളേയിൽ മികച്ച കൂട്ടുകെട്ടാണ് കാഴ്ച വെച്ചത്. സിഎസ്കെ ഫീൽഡർമാർ കൈയഴിഞ്ഞ് സഹായിച്ചതോടെ ഗില്ല് സ്കോർ ബോർഡുയർത്തി. രണ്ടാം ഓവറിൽ ദീപക് ചഹാറാണ് ഗില്ലിന്റെ ക്യാച്ച് നഷ്ടമാക്കിയത്. ഇതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് 67 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ രണ്ട് സെഞ്ചുറികളുമായി ഉജ്ജ്വല ഫോമിലായ ഗില്ലിനെ ജഡേജ എറിഞ്ഞ ഏഴാം ഓവറിൽ ധോണി മിന്നൽ വേഗത്തിൽ സ്റ്റംബിംഗിലൂടെ ഡ്രസിംഗ് റൂമിലേയ്ക്ക് അയച്ചു. ഏഴ് ബൗണ്ടറികളടക്കം 39 റൺസ് അതിനോടകം താരം നേടിയിരുന്നു.
ഗില്ലിനെ മടക്കിയ ചെന്നൈ നിരയുടെ ആത്മവിശ്വാസം തമിഴ്നാട് പ്രീമിയർ ലീഗിന്റെ സ്വന്തമായ 21കാരൻ തല്ലിക്കെടുത്തുന്ന കാഴ്ചയ്ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് സുദർശനും മറുവശത്ത് സ്ഥിരതയോടെ വൃദ്ധിമാൻ സാഹയും സ്കോർ ഉയർത്തി. ചാഹർ വിക്കറ്റെടുക്കുമ്പോൾ ഒരു സിക്സും അഞ്ച് ഫോറുമായി 54 റൺസ് സാഹ നേടി. പിന്നീടെത്തിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ സുദർശനോടൊത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തി.
മികച്ച ഇന്നിംഗ്സ് കാഴചവെച്ചിട്ടും സെഞ്ചുറിയ്ക്ക് അടുത്ത് സായ് സുദർശന്റെ വിക്കറ്റ് വീണു. അവസാന ഓവർ വരെ തുടർന്ന താരം 47 പന്തിൽ 96 റൺസാണ് അടിച്ചെടുത്തത്. ഹാർദിക് 12 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു. റാഷിദ് ഖാൻ അക്കൗണ്ട് തുറക്കാതെ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |