തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളുമുൾപ്പെട്ട സംഘത്തിന്റെ യു.എസ്, ക്യൂബ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് നേരത്തേ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. യഥാസമയം കേന്ദ്രാനുമതി കിട്ടാഞ്ഞതിനാൽ മന്ത്രി സജിചെറിയാന്റെ യു.എ.ഇ യാത്രയും തടസപ്പെട്ടിരുന്നു.
ലോക കേരള സഭയുടെ പ്രവാസി സംഗമത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോകുന്നത്. ജൂൺ 12 ന് ലോകബാങ്ക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയുമുണ്ടാവും. അമേരിക്കൻ സന്ദർശനത്തിൽ സ്പീക്കർ എ.എൻ.ഷംസീർ, ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, മന്ത്രിയുടെ പി.എ വി.എം.സുനീഷ് തുടങ്ങിയവരാണ് ഉൾപ്പെടുക. ഇതിന്റെ തുടർച്ചയായാണ് ക്യൂബ സന്ദർശനം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി വീണാ ജോർജ്, ഡോ.വി.കെ.രാമചന്ദ്രൻ, വി.പി.ജോയ്, ഡോ.കെ.എം.എബ്രഹാം, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാൾ തുടങ്ങിയവരാവും സംഘത്തിലുണ്ടാവുക.ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന ലോകകേരള സഭ സമ്മേളനത്തിൽ നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഐ.എ.എസ് ഉദ്യോഗസ്ഥരായ മുഹമ്മദ് . വൈ, സഫറുള്ള, സ്‌നേഹിൽ കുമാർ സിംഗ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ചെലവ് സംസ്ഥാന സർക്കാരും, കെ.എം. ഏബ്രാഹാമിന്റേത് കിഫ്ബിയും ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റേത് പ്ലാനിംഗ് ബോർഡുമാണ് വഹിക്കുന്നത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന്റെ സംഘാടനത്തിനായി ന്യൂയോർക്കിലേക്ക് പോകാൻ ഡയറക്ടർ ഡോ.കെ.വാസുകിക്ക് അനുമതി നൽകി. യാത്രാ ചെലവുകൾ ലോക കേരള സഭയുടെ ഫണ്ടിൽ നിന്ന് വിനിയോഗിക്കും. യു.എസ്, ക്യൂബ പര്യടന വേളയിൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ ഇന്റർനാഷണൽ റോമിംഗ് ചെലവുകൾക്കായി 8000 രൂപ മൊബൈൽ സേവന ദാതാവിന് കൈമാറും..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |