കൊച്ചി: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തപാൽ വോട്ടുകളടങ്ങിയ പായ്ക്കറ്റുകൾക്ക് കേടുപാടുണ്ടെന്നും സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടെന്നും ഇലക്ഷൻ കമ്മിഷൻ ഹൈക്കോടതിയിൽ റിപ്പോർട്ടു നൽകി. പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്ന് ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഇടതു സ്ഥാനാർത്ഥി കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയിലാണിത്.
ഹർജിയിൽ ഇലക്ഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അന്വേഷണത്തിൽ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന ഇലക്ഷൻ രേഖകൾ കാണാനില്ലെന്ന് വ്യക്തമായി. ഇതു പിന്നീട് മലപ്പുറത്തെ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ ഇലക്ഷൻ കമ്മിഷനു നിർദ്ദേശം നൽകിയത്.
ഇലക്ഷൻ കമ്മിഷനിലെ സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി നരേന്ദ്ര എൻ. ബൂട്ടോലിയയാണ് റിപ്പോർട്ടു നൽകിയത്. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണാതെ സൂക്ഷിച്ചെന്നും ഇതിൽ 300 ഓളം വോട്ടുകൾ തനിക്കു ലഭിച്ചവയാണെന്നുമാണ് ഹർജിക്കാരന്റെ വാദം.
റിപ്പോർട്ടിൽ നിന്ന്
വോട്ടെണ്ണൽ സമയത്ത് നാലാം നമ്പർ മേശയിലുണ്ടായിരുന്ന അസാധുവായ തപാൽ വോട്ടുകളടങ്ങിയ രണ്ടു പായ്ക്കറ്റുകളിലൊന്നിന്റെ പുറത്തെ കവർ കീറിയ നിലയിലാണ്. ഇതേ മേശയിലെ സാധുവായ പോസ്റ്റൽ വോട്ടുകളടങ്ങിയ പായ്ക്കറ്റിനു പുറത്തെ കവറിന്റെ ഇരുവശങ്ങളും കീറിയ നിലയിലാണ്. അഞ്ചാം നമ്പർ മേശയിൽ എണ്ണിയ സാധുവായ 482 വോട്ടുകളുടെ കെട്ട് കാണാനില്ല. (ഇക്കാര്യം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.) തിരഞ്ഞെടുപ്പു രേഖകൾ സബ്ട്രഷറിയിൽ സൂക്ഷിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പു രേഖകൾ പ്രത്യേക സ്റ്റോർ റൂമിലോ സ്റ്റീൽ അലമാരയിലോ സൂക്ഷിക്കേണ്ടതാണ്. എന്നാൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇതുണ്ടായില്ല. ഇതു തിരഞ്ഞെടുപ്പ് ഓഫീസറുടെ വീഴ്‌ചയാണ്. രേഖകൾ പിന്നീടു സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചു.
വീഴ്‌ച വരുത്തിയവർ : സഹകരണ സംഘം സീനിയർ ഇൻസ്‌പെക്ടർ സി.എൻ. പ്രതീഷ്, ജോയിന്റ് രജിസ്ട്രാർ എസ്.എൻ. പ്രഭിത്ത്, ട്രഷറർ എസ്. രാജീവ്, സബ് ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |