തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവും സ്വകാര്യ ബസ് സ്റ്റാൻഡിൽ യുവതിക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആളും അറസ്റ്റിൽ. എറണാകുളം - തൊടുപുഴ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലെ അതിക്രമത്തിന് മലപ്പുറം കൊണ്ടോട്ടി ചേനപ്പറമ്പിൽ മുസമ്മിലാണ് (36) തൊടുപുഴ പൊലീസിന്റെ പിടിയിലായത്.
തൊടുപുഴ സ്വദേശിയായ ഇൻഫോപാർക്ക് ജീവനക്കാരിയെ ആണ് ഇയാൾ ഉപദ്രവിച്ചത്. 24 കാരിയായ യുവതി ഡോറിനോട് ചേർന്നുള്ള സീറ്റിലാണ് ഇരുന്നത്. മൂവാറ്റുപുഴ എത്തിയപ്പോൾ അടുത്തിരുന്ന യാത്രക്കാരി മറ്റൊരു സീറ്റിലേക്ക് മാറി. അപ്പോൾ മുസമ്മിൽ ഈ സീറ്റിൽ ഇരുന്ന് യുവതിയെ ഉപദ്രവിച്ചു. യുവതി എഴുന്നേറ്റ് ഡ്രൈവറുടെ പിന്നിലെ സീറ്റിൽ ഇരുന്നു. മുസമ്മിൽ ഈ സീറ്റിനു പിന്നിലെ സീറ്റിൽ ഇരുന്ന് വീണ്ടും ശല്യം തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർ ഇയാളെ ചോദ്യം ചെയ്തു. ഇവരോട് തർക്കിച്ച മുസമ്മിൽ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. യാത്രക്കാർ പ്രതിയെ തടഞ്ഞു വച്ചു. ബസ് തൊടുപുഴ സ്റ്റേഷനിലെത്തിച്ച് പൊലീസിനു കൈമാറി. സ്ഥിരമായി ബസിൽ സ്ത്രീകളെ ഉപദ്രവിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതിക്ക് ഭാര്യയും മക്കളുമുണ്ട്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ അടിപിടിക്കേസുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി.
ഇന്നലെ വൈകിട്ട് നാലോടെ തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ യുവതിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിന് കുളമാവ് പോത്തുമറ്റം പണിക്കവീട്ടിൽ വിജയകുമാറാണ് (ഉണ്ണി- 45) അറസ്റ്റിലായത്. യുവതി ബഹളം വച്ചതോടെ യാത്രക്കാരും ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. തൊടുപുഴ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യപാന ശീലമുള്ള പ്രതി വർഷങ്ങളായി ഭാര്യയും മക്കളുമായി പിരിഞ്ഞു കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |