തിരുവനന്തപുരം: ഉമ്മൻചാണ്ടി ഭരണകാലത്തെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സോളാർ സമരം ഇടതുമുന്നണി അവസാനിപ്പിച്ചത് യു.ഡി.എഫ് സർക്കാരുമായി ഇടതുമുന്നണി നേതൃത്വമുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നുവെന്ന് വെളിപ്പെടുത്തി മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇതിൽ ഇടനിലക്കാരനായതെന്നും ദിവാകരൻ ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സി.പി.എമ്മും കോൺഗ്രസും സി. ദിവാകരനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.
സോളാർ കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു ഇടതുമുന്നണിയുടെ സമരം. അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിൽ ആവേശഭരിതമായ സമരം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതിൽ അതൃപ്തനായിരുന്നുവെന്ന സൂചനയാണ് ദിവാകരൻ നൽകുന്നത്.
ആത്മകഥയിലെ വിവരണം ഇങ്ങനെ: 'സമരക്കാരുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. സർക്കാർ കാലേകൂട്ടി സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിനോട് പട്ടാളത്തിന്റെ സഹായവും അഭ്യർത്ഥിച്ചിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാളം വന്നിറങ്ങിയത് കണ്ടതോടെ ജനങ്ങൾ കൂടുതൽ ആവേശഭരിതരായി. സമരക്കാരെ അഭിവാദ്യം ചെയ്യാൻ ഇടതു മുന്നണിയുടെ ദേശീയനേതാക്കളും സെക്രട്ടേറിയറ്റ് നടയിലെത്തി. പൊലീസും പട്ടാളവും വെറുതെ നോക്കി നിന്നു. ഭരണം സ്തംഭിച്ചു. നിർണായക സന്ദർഭം. പെട്ടെന്ന് എനിക്ക് ഒരറിയിപ്പ് കിട്ടി. എ.കെ.ജി സെന്ററിലെത്തണം. ഞാനവിടെ എത്തിയപ്പോൾ പിണറായി വിജയനും വൈക്കം വിശ്വനും ഇസ്മായിലും പന്ന്യൻ രവീന്ദ്രനും കാത്തിരിക്കുകയായിരുന്നു. 'നമുക്ക് സമരം തത്കാലം നിറുത്തി വയ്ക്കണം. സർക്കാർ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് സോളാർ കേസ് അന്വേഷിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു." ഞാൻ എ.കെ.ജി സെന്ററിന്റെ പടികളിറങ്ങി. സമരത്തിന്റെ അന്ത്യനിമിഷങ്ങളിൽ എന്ത് നടന്നുവെന്നതിനെക്കുറിച്ച് ഒന്നും ഞാൻ രേഖപ്പെടുത്തുന്നില്ല. ഒരു കാര്യം വ്യക്തമായി. വി.എസിന്റെ സമരജീവിതത്തിൽ സെക്രട്ടേറിയറ്റ് വളയൽ അവിസ്മരണീയമായ അനുഭവമായിരിക്കും."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |