തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽ പത്തെണ്ണം ഇതിനോടകം തന്നെ വാഹനമിടിച്ച് നശിച്ചതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, വാഹനമിടിച്ച് ക്യാമറകൾക്ക് നാശനഷ്ടമുണ്ടായാൽ വാഹന ഉടമകളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നീക്കം. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്താൽ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടോർവാഹന വകുപ്പ് ആദ്യമേ അനുവദിച്ച് നൽകും. നിയമനടപടികൾ പൂർത്തിയായ ശേഷം ചിലവായ തുക വാഹന ഉടമയിൽ നിന്നും ഈടാക്കുന്നതായിരിക്കും.
അതേസമയം സംസ്ഥാനത്തെ ഗതാഗതനിയമങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാനായി സ്ഥാപിച്ച റോഡ് ക്യാമറകൾ തിങ്കളാഴ്ച്ച മുതൽ പ്രവർത്തനിരതമാകും. മോട്ടോർ വാഹനവകുപ്പും കെൽട്രോണും സംയുക്തമായാണ് പിഴ ഈടാക്കുന്ന പ്രവൃത്തികൾ ഏകോപിപ്പിക്കുക. പ്രതിമാസം രണ്ട് ലക്ഷം വരെ ചെലാൻ അയക്കാനാണ് തീരുമാനം. ഇതിനായി 146 ജീവനക്കാർ കെൽട്രോണിലുണ്ട്. മോട്ടോർവാഹന ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം കെൽട്രോണിലെ ജീവനക്കാരായിരിക്കും ചെലാൻ അയക്കുക.
സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, ഇരുചക്രവാഹനങ്ങളിൽ ഒന്നിൽ കൂടുതലാളുകൾ സഞ്ചരിക്കുക എന്നതടക്കമുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങളായിരിക്കും ക്യാമറകൾ പകർത്തുക. 675 എഐ ബേസ്ഡ് എൻഫോഴ്സ്മെന്റ് സിസ്റ്റവും ഇതിൽപ്പെടുന്നു. അതേസമയം 12 വയസിൽ താഴെയുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചാൽ പിഴ ഈടാക്കേണ്ടതില്ല എന്നാണ് നിലവിലെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |