റിയാദ്: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്ന് സൗദി. ട്രെയിനപകടത്തിൽ മരിച്ചവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെയാണ് ഇരുവരും അനുശോചനം അറിയിച്ചത്.
ഒഡീഷയിലുണ്ടായ അപകടത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതായും നിരവധിപേർക്ക് പരിക്കേറ്റതായും അറിയാൻ കഴിഞ്ഞു. മരിച്ചവരുടെ കുടുംബത്തിനും ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനാകട്ടെയെന്നും രാഷ്ട്രപതിയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 7.20ന് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപമാണ് 288 പേരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന കൊറോമണ്ഡൽ എക്സ്പ്രസ് ആണ് ആദ്യം അപകടത്തിൽ പെട്ടത്. ഇത് ഗുഡ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോഗികൾ അടുത്ത ട്രാക്കിലേക്ക് മറിഞ്ഞതോടെ, ബംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഹൗറ എക്സ്പ്രസിൽ 1300 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |