ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുമെന്ന് റെയിൽവേ. അപകടത്തിന് കാരണം സിഗ്നൽ സംവിധാനത്തിലെ ഗുരുതര പിഴവെന്ന് സൂചനയുള്ളതിനാൽ ഇത് കേന്ദ്രീകരിച്ചാവും അന്വേഷണം. അതേസമയം, ട്രെയിൻ ദുരന്തത്തിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
ട്രെയിൻ ദുരന്തത്തിൽ മരിച്ചവരിൽ 160 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായത്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. ഡി എൻ എ പരിശോധനയടക്കം നടത്താനാണ് തീരുമാനം. പരിക്കേറ്റവരിൽ 56 പേരുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരിക്കുകൾ മാത്രമുള്ളവർ വീടുകളിൽ തിരിച്ചെത്തിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്ത് ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. തകർന്ന ട്രാക്കിന്റെ പുനർനിർമാണം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനസ്ഥാപിക്കാനാണ് നീക്കം.
അതേസമയം, ട്രെയിൻ ദുരന്തത്തിൽ രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി. 250 പേരടങ്ങുന്ന സംഘമാണ് എത്തിയത്. ഇതിൽ പത്ത് മലയാളികളുമുണ്ട്. ഇന്ന് പുലർച്ചെ എത്തിയ ട്രെയിൻ മന്ത്രിമാർ ചേർന്നാണ് സ്വീകരിച്ചത്. മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷം പരിക്കുള്ളവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |