പയ്യന്നൂർ: പൊലീസ് സ്റ്റേഷനിലും ഹോട്ടലിലും പരാക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാങ്കോൽ ആലപ്പടമ്പ പള്ളിമുക്കിലെ വൈക്കതശ്ശേരി പി.ജെ. ബ്ളെസ്സനെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പൊലീസ് നൈറ്റ് പട്രോളിംഗിനിടെ ശനിയാഴ്ച രാത്രി പഴയ ബസ് സ്റ്റാൻഡിനടുത്ത റോയൽ ഹോട്ടലിൽ ബഹളം വച്ച് ജീവനക്കാരെ കൈയേറ്റം ചെയ്യുന്നത് കണ്ടാണ് ബ്ളൈസ്സനെ കസ്റ്റഡിയിലെടുത്തത്. കാഷ്യറെ ഇരുമ്പുവടി കൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഹോട്ടലിലെ കാഷ്യർ തലശ്ശേരി പൊന്ന്യം സ്വദേശി കെ.പി ഉമ്മറിന്റെ പരാതിയിലാണ് കേസെടുത്തത്.
തുടർന്ന് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെയും സ്റ്റേഷനിൽ വച്ചും പൊലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ലോക്കപ്പിന്റെ മുകളിലുള്ള സി.സി.ടി.വി ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. സി.സി.ടി.വിയുടെ ഇരുവശങ്ങളിലും സി.പി. പ്ളസ് എന്നൊക്കെ എഴുതി വികൃതമാക്കുകയും സ്റ്റേഷൻ ചുമരുകളിൽ വിവിധ തരം സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തു.
20,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പൊതുമുതൽ നശിപ്പിക്കുന്നതുൾപ്പടെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എസ്.ഐ എം.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |