ചെന്നൈ: അരിക്കൊമ്പനെ കാട്ടിൽ വിടാമെന്ന് നിലപാട് പുതുക്കി മദ്രാസ് ഹൈക്കോടതി. കാട്ടാനയുടെ പരിതാപകരമായ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് പുതിയ ഉത്തരവ്. ആനയെ കാട്ടിൽ വിടരുതെന്നും നാളെ കേസ് പരിഗണിക്കുന്നത് വരെ വംനവകുപ്പിന്റെ സംരക്ഷണയിലായിരിക്കണമെന്നുമായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആനയുടെ ആരോഗ്യനിലയെക്കുറിച്ച് വനംവകുപ്പ് ബോധിപ്പിച്ചതോടെയാണ് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ആനയെ കാട്ടിൽ തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് മദ്രാസ് ഹെെക്കോടതിയെ സമീപിച്ചത്. ആനയെ കേരളത്തിന് കെെമാറണമെന്നും ഹർജിയിൽ പറയുന്നതായാണ് സൂചന. നാളെ രാവിലെ 10.30ന് മധുര ബെഞ്ചാണ് ഹർജി പരിഗണിക്കുക.
അതേസമയം അരിക്കൊമ്പനെ കളക്കാട് കടുവാ സങ്കേതത്തിലെത്തിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ എസ്‌ഡിപിഐ പ്രതിഷേധിച്ചിരുന്നു. നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി വിതച്ച അരിക്കൊമ്പനെ കേരള വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവസങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. ഇവിടെ നിന്ന് തമിഴ്നാട്, കമ്പം ജനവാസമേഖലയിൽ പ്രവേശിച്ചതോടെയാണ് തമിഴ്നാട് വനംവകുപ്പും മയക്കുവെടിവെച്ച് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |