പത്തനംതിട്ട : പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി നാരായണൻ തിരുമേനിയുടെ മുൻകൂർ ജാമ്യ ഹർജി പത്തനംതിട്ട സെക്ഷൻസ് കോടതി നാളെ പരിഗണിക്കും. നാരായണൻ തിരുമേനിയും സംഘവും പൊന്നമ്പലമേട്ടിലെ തറയിലിരുന്ന് പൂജചെയ്യുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിച്ചതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശപ്രകാരം ദേവസ്വം കമ്മിഷണർ പൊലീസിനും വനംവകുപ്പിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി. ഇതോടെയാണ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തശേഷം നാരായണൻ തിരുമേനി ഒളിവിൽ പോയത്. സംഘത്തിലെ മുഖ്യ സൂത്രധാരൻ ഇടുക്കി മ്ലാമല സ്വദേശി ശരത്ത്, ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് സുരേഷ്, കെ.എഫ്.ഡി.സി സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, വർക്കർ സാബുമാത്യു, ഇടനിലക്കാരൻ കുമളി ആനവിലാസം അയ്യപ്പൻ കോവിൽ സ്വദേശി ചന്ദ്രശേഖർ എന്നിവരെ പച്ചക്കാനം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രതികളെ സഹായിച്ച കൊച്ചുപമ്പ കെ.എഫ്.ഡി.സി കോളനിയിൽ ഈശ്വരനെ മൂഴീയാർ പൊലീസും നേരത്തെ പിടികൂടിയിരുന്നു. ഇനി നാരായണൻ തിരുമേനി ഉൾപ്പടെ 5 പേർകൂടി പിടിയിലാകാനുണ്ട്. ജാമ്യാപേക്ഷയെ എതിർത്ത് വനംവകുപ്പും പൊലീസും കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |