അന്തിക്കാട്: കിഴുപ്പുള്ളിക്കരയിൽ നിന്ന് അരക്കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിലായി. കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25), ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ് (22) എന്നിവരെയാണ് പിടികൂടിയത്. റൂറൽ എസ്.പി: ഐശ്വര്യ ഡോംഗ്‌റേയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ഷാജ് ജോസ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.കെ. ദാസ്, ഡാൻസാഫ് ഇൻസ്‌പെക്ടർ ബി.കെ. അരുൺ, അന്തിക്കാട് എസ്.ഐ: സി. ഐശ്വര്യ, എസ്.ഐ: പി. ജയകൃഷ്ണൻ, എ.എസ്.ഐ: ടി.ആർ. ഷൈൻ, സീനിയർ സി.പി.ഒ: സൂരജ് വി.ദേവ്, മിഥുൻ കൃഷ്ണ, ഇ.എസ്. ജീവൻ, സോണി സേവിയർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ്, സീനിയർ സി.പി.ഒ: സി.എം. മുരുകദാസ്, കെ.എസ്. അനു, സഹദ്, വിപിൻ, ജിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് മഫ്തിയിൽ പല സംഘങ്ങളായി വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. പൊലീസ് സംഘത്തിനു നേരേ അക്രമാസക്തരാകാൻ ശ്രമിച്ച ഇവരെ ഏറെ ശ്രമകരമായാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയതിന് കാട്ടൂർ സ്റ്റേഷനിലും മദ്യപിച്ച് ബാറിൽ എത്തിയവരെ ആക്രമിച്ചതിന് ചേർപ്പ് സ്റ്റേഷനിലും വിഷ്ണുവിനെതിരെ ക്രിമിനൽ കേസുകളുണ്ട്. കൂടാതെ വിഷ്ണുവിന് തൃശൂരും അൽക്കേഷിന് ചേർപ്പിലും എക്‌സൈസിൽ കഞ്ചാവ് കേസുമുണ്ട്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വിൽപന നടത്താനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇവർക്ക് മയക്കുമരുന്ന് ലഭിച്ചതിന്റെ ഉറവിടവും വിൽപ്പന നടത്തിയവരെയുംകുറിച്ച് പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |