കണ്ണൂർ: വൈദ്യുതി ലൈനിലെ പ്രവൃത്തിക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്ന കരാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നല്കുന്നതിൽ കെ.എസ്.ഇ.ബിക്ക് വിവേചനം.
അഞ്ച് ലക്ഷത്തിൽ കൂടുതൽ അടങ്കൽ തുകയുള്ള കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരുടെ തൊഴിലാളികൾ മരണപ്പെട്ടാൽ നഷ്ട പരിഹാരം നൽകാൻ ബോർഡിന് ഉത്തരവാദിത്തമില്ലെന്നാണ് കെ.എസ്.ഇ.ബിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നത്.
ജോലിക്കിടെ അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് 1923 പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. അതു പ്രകാരം അഞ്ച് ലക്ഷം വരെ അടങ്കൽ തുകയുടെ കരാർ ജോലികൾ ചെയ്യുന്നതിനിടെ മരണപ്പെടുന്നതിന് മാസ വേതനത്തിനും പ്രായത്തിനും ആനുപാതികമായ സാമ്പത്തിക സഹായത്തോടൊപ്പം ശവസംസ്കാര ചെലവിനായി 5000 രൂപയുമാണ് നൽകുന്നത്. അഞ്ച് ലക്ഷത്തിൽ കൂടുതൽ അടങ്കൽ തുകയുടെ ജോലികൾ ഏറ്റെടുക്കുന്ന കരാറുകാരൻ അയാളുടെ കീഴിലുള്ള മുഴുവൻ തൊഴിലാളികൾക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം. അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് അതുവഴി നഷ്ടപരിഹാരം ഉറപ്പു വരുത്തണമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
7 വർഷത്തിനിടെ
79 മരണം
വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കിടെ 2016 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെ 79 കരാർ തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി.
'ഒരു വർഷം ശരാശരി 11 പേർക്കാണ് വൈദ്യുതി ലൈനിലെ പ്രവൃത്തിക്കിടെ ജീവൻ നഷ്ടമാകുന്നത്. തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തണം.
ധനസഹായം വർദ്ധിപ്പിക്കണം.'
-രാജു വാഴക്കാല,
വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |