ഇംഫാൽ: വംശീയ കലാപമടങ്ങാത്ത മണിപ്പുരിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്ന മൂന്നംഗ കുടുംബത്തെ ജീവനോടെ ചുട്ടെരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനോട് റിപ്പോർട്ട് തേടി. അതേ സമയം സംഭവത്തിൽ കേന്ദ്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മണിപ്പൂരുണ്ടായ അക്രമത്തിൽ ടോൺസിംഗ് ഹാങ്സിംഗ് (8), അമ്മ മീന ഹാങ്സിംഗ് (45), ബന്ധു ലിഡിയ ലൗറെംബം (37) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആംബുലൻസ് തടഞ്ഞുനിറുത്തിയാണ് ആൾക്കൂട്ടം ഇവരെ തീയിട്ടത്.
മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസം റൈഫിൾസിന്റെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അക്രമത്തിൽ ടോൺസിംഗിന് വെടിയേറ്റു. തുടർന്ന് അസം റൈഫിൾസ് കമാൻഡൽ പൊലീസിന്റെ അകമ്പടിയോടെ ആംബുലൻസിൽ ഇംഫാലിലേക്ക് കൊണ്ടുപോവുകയായിരുന്നു. മെയ്തി വിഭാഗത്തിൽപ്പെട്ട മീന കുക്കി വിഭാഗക്കാരനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇതിനാലാണ് സമീപത്തുള്ള കുക്കി മേഖലയിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ഇംഫാലിലേക്ക് തിരിച്ചത്. നാല് കിലോമീറ്ററോളം അസം റൈഫിൾസ് ഇവർക്ക് അകമ്പടി പോയിരുന്നു. ശേഷം പൊലീസിന് സുരക്ഷ കൈമാറുകയായിരുന്നുവെന്നാണ് വിവരം. വൈകിട്ട് 6.30ഓടെ ഐസോയിസിംബ എന്ന സ്ഥലത്ത് വച്ച് ആൾക്കൂട്ടം ആംബുലൻസിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |