ന്യൂയോർക്ക് : യു.എസിലെ മയാമി ആസ്ഥാനമായുള്ള സെലിബ്രിറ്റി ക്രൂസസിന്റെ ' സെലിബ്രിറ്റി സമ്മിറ്റ് " എന്ന ആഡംബര കപ്പലിൽ 175ലേറെ യാത്രക്കാർക്കും ജീവനക്കാർക്കും നോറോ വൈറസ് ബാധിച്ചെന്ന് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ).
മേയ് 15 മുതൽ 25 വരെ ന്യൂജേഴ്സിയിൽ നിന്ന് ബർമുഡയിലേക്ക് നടത്തിയ യാത്രയ്ക്കിടെ 152 യാത്രക്കാർക്കും 25 ജീവനക്കാർക്കുമാണ് മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന നോറോ വൈറസ് സ്ഥിരീകരിച്ചത്. ആകെ 2,144 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഛർദ്ദി, തലവേദന, വയറുവേദന, അതിസാരം തുടങ്ങിയവയാണ് നോറോ വൈറസിന്റെ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ കപ്പൽ ജീവനക്കാർ നടത്തിയ പ്രതിരോധ നടപടികൾ വ്യാപനം കുറച്ചതായി സി.ഡി.സി ചൂണ്ടിക്കാട്ടി.
മാർച്ചിൽ സെലിബ്രിറ്റി ക്രൂസസിന്റെ തന്നെ എക്വനോക്സ്, കോൺസ്റ്റലേഷൻ എന്നീ ആഡംബര കപ്പലുകളിലും നോറോ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടിരുന്നു. എക്വനോക്സിൽ 2,579 യാത്രികരിൽ 122 പേർക്കും 14 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. മാർച്ച് 9 - മാർച്ച് 18 കാലയളവിലായിരുന്നു ഇത്.
കോൺസ്റ്റലേഷനിൽ മാർച്ച് 6നും 17നും ഇടയിൽ 2,062 യാത്രികരിൽ 87 പേർക്കും 9 ജീവനക്കാർക്കും വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. രോഗം ബാധിച്ച എല്ലാവരുടെയും നില തൃപ്തികരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |