ഇംഫാൽ: രണ്ടുദിവസത്തെ ശാന്തതയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും അക്രമം. ഇന്നലെ കാങ്പോക്പിക്കിനും ഇംഫാൽ വെസ്റ്റ് ജില്ലയ്ക്കും ഇടയിലെ ഖോകെൻ ഗ്രാമത്തൽ സൈനിക വേഷത്തിലെത്തിയ അക്രമികൾ മൂന്ന് പേരെ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുമുണ്ട്. ഒറ്റ നോട്ടത്തിൽ സൈന്യത്തിന്റേതെന്ന് തോന്നിക്കുന്ന വാഹനത്തിലാണ് തീവ്രവാദികൾ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ പുലർച്ചെ ഗ്രാമത്തിലെത്തിയ ഇവർ ഓട്ടോമെറ്റിക് തോക്ക് ഉപയോഗിച്ച് ഗ്രാമീണർക്ക് നേരെ വെടി വയ്ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടു പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ പ്രാർത്ഥനാചടങ്ങിന് പുറപ്പെട്ടവരാണ് അക്രമത്തിന് ഇരയായത്. അക്രമികൾക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മണിപ്പൂർ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐ.ടി.എൽ.എഫ്) ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചതായും അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു. കേന്ദ്രമന്ത്രി അമിത്ഷായുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂർ ശാന്തതയിലേക്ക് തിരികെ വരുന്നതിനിടെയാണ് വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ഒരു മാസത്തിനിപ്പുറവും പൊലീസ് ആസ്ഥാനങ്ങളിൽ നിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങളുടെ 82 ശതമാനവും തിരിച്ചെത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രത്യേക അന്വേഷണവുമായി സി.ബി.ഐ
മണിപ്പൂർ കലാപം അന്വേഷിക്കാൻ സി.ബി.ഐ ഇന്നലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സി.ബി.ഐ രജിസ്റ്റർ ചെയ്തു.
ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. ഗൂഢാലോചന അന്വേഷിക്കാൻ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
എം.എൽ.എയുടെ വീടിന് ബോംബേറ്
വ്യാഴാഴ്ച രാത്രി ബി.ജെ.പി വനിതാ എം.എൽ.എയുടെ വീടിന് നേരെ ബോംബേറുണ്ടായി. സൊറായി സാം കെബി ദേവി എം.എൽ.എയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. എം.എൽ.എയുടെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് ബോംബ് എറിഞ്ഞത്. വൻ സ്‌ഫോടനത്തിൽ കുഴി രൂപപ്പെട്ടു. ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ അക്രമി സംഘമാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കലാപം തുടങ്ങിയതിനു പിന്നാലെ മറ്റൊരു ബി.ജെ.പി എം.എൽ.എയെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. വുംഗ്സാഗിൻ വാൾട്ടെ എന്ന എം.എൽ.എയാണ് മേയ് നാലിന് ആക്രമണത്തിന് ഇരയായത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന് ഓർമശക്തി നഷ്ടമായെന്നും ആരോഗ്യനില വീണ്ടെടുക്കാൻ മാസങ്ങൾ എടുക്കുമെന്നുമാണ് വിവരം. മെയ്തി വിഭാഗത്തിന്റെ പട്ടികവർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |