കുന്നംകുളം: സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരികയായിരുന്ന എ.സി മൊയ്തീൻ എം.എൽ.എയുടെ വാഹനത്തിന് വഴി നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സി.പി.എം നേതാവിനും കേച്ചേരി സ്വദേശിയായ യുവാവിനും പരിക്ക്. സി.പി.എം നേതാവും മുൻ കുന്നംകുളം നഗരസഭ ചെയർമാനുമായ പി.ജി.ജയപ്രകാശ്, കേച്ചേരി സ്വദേശി ഫിറോസ് മൻസലിൽ വീട്ടിൽ മുഹമ്മദ് റയീസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കുന്നംകുളം നഗരസഭയ്ക്ക് മുൻപിലെ സ്വകാര്യ ക്ലിനിക്കിൽ മാതാവിനോടൊപ്പം ഡോക്ടറെ കാണാനെത്തിയ യുവാവ് പാർട്ടി ഓഫീസിന് മുൻപിലൂടെ കടന്നുപോകുന്ന റോഡിൽ വാഹനം പാർക്ക് ചെയ്തു. ഈ സമയത്ത് എം.എൽ.എയുടെ വാഹനം പിറകിലെത്തി. വാഹനത്തിന് കടന്നുപോകാൻ കഴിയാതായതോടെ എം.എൽ.എ വാഹനത്തിൽ നിന്ന് ഇറങ്ങി യുവാവിനോട് വാഹനം നീക്കിയിടാൻ ആവശ്യപ്പെട്ടു. എം.എൽ.എ പാർട്ടി ഓഫീസിലേക്ക് നടന്നു പോയി. പിറകെയെത്തിയ പാർട്ടി പ്രവർത്തകരും യുവാവും തമ്മിലാണ് സംഘർഷമുണ്ടായത്. തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകുമെന്ന് ഇരുവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |