വയനാട്: ആന്ധ്രയിൽ നിന്നുള്ള സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദളങ്ങളെ ശക്തിപ്പെടുത്താൻ കേരളത്തിൽ എത്തിയതായി സൂചന. ഇയാളെത്തിയ ശേഷമാണ് ശക്തി തെളിയിക്കാനായി കമ്പമലയിൽ വനംവികസന കോർപ്പറേഷൻ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ച് തകർത്തതെന്നാണ് വിവരം.
എന്നാൽ, സൂചന ലഭിച്ചതിന് പിന്നാലെ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതോടെ ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ദളങ്ങളുടെ മേഖലായോഗം നടക്കാതെ പോയി. മല്ലികാർജുന റെഡ്ഡി, ധീരജ് എന്നിവരാണ് ആന്ധ്രയിലുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾ. ഇവരിലൊരാളാണ് കേരളത്തിലെത്തിയതെന്നാണ് സൂചന. പശ്ചിമഘട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റോടെ ദളങ്ങൾ ക്ഷയിച്ചിരുന്നു. ഇതിന് പിന്നാലെ ദളങ്ങളെ ശക്തിപ്പെടുത്താനാണ് കേന്ദ്ര കമ്മിറ്റി അംഗം എത്തിയതെന്നാണ് വിവരം.
വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ച് തകർത്തതിന് പിന്നാലെ തണ്ടർബോൾട്ടിന്റെ കണ്ണുവെട്ടിച്ച് ജനവാസ മേഖലയിലും ഇവരെത്തി. ആന്ധ്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കന്മാർ മേഖലാ യോഗത്തിൽ പങ്കെടുക്കുന്നതാണ് കീഴ്‌വഴക്കം. ഇത്തരം യോഗത്തിലാണ് മാവോയിസ്റ്റുകൾ ഭാവി നീക്കങ്ങൾ തയ്യാറാക്കുന്നത്. യോഗം ഇതുവരെ നടന്നിട്ടില്ലെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ നിലവിലെ നിഗമനം. കേരളം, കർണാടക, തമിഴ്നാട് വനമേഖലകളിലായി നാല് ദളങ്ങളാണ് ഉണ്ടായിരുന്നത്. നാടുകാണി ദളം, ശിരുവാണി ദളം, കബനീ ദളം, ബാണാസുര ദളം എന്നിവയാണത്.
രണ്ട് ഏറ്റുമുട്ടലുകൾക്ക് പിന്നാലെ, നാടുകാണി, ശിശുവാണി ദളങ്ങളുടെ പ്രവർത്തനം ഇല്ലാതായി. ബാണാസുര ദളത്തിൽ അംഗങ്ങളുണ്ടെങ്കിലും കബനീ ദളത്തിന്റെ പ്രവർത്തന മേഖലയിൽ തന്നെയാണ് ഇവരും ഉണ്ടാവാറ്. ചപ്പാരത്ത് പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും രക്ഷപ്പെട്ട മൂന്നുപേരും തലപ്പുഴ , ആറളം മേഖലിലുണ്ടായ ആക്രമണങ്ങളിലൊന്നും നേരിട്ട് പങ്കെടുത്തവരല്ല. സിപി മൊയ്തീന്‍റെയും വിക്രംഗൗഡയുടെയും നേതൃത്വത്തിലുള്ള കബനീദളമാണ് കമ്പമലയിലും ആറളത്തുമെല്ലാം എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |