ഹൈദരാബാദ്: തെലങ്കാനയിലേത് കുടുംബ രാഷ്ട്രീയം കൂടിയാണ്. ചില കുടുംബങ്ങൾക്ക് പ്രത്യേക സ്ഥാനമാണ് തെലുങ്കു മണ്ണിലുള്ളത്. സഹോദരങ്ങളും ഭാര്യാഭർത്തക്കന്മാരും പിതാവും പുത്രനുമൊക്കെ മത്സര രംഗത്തുണ്ട്.
ഭരണകക്ഷിയായ ബി.ആർ.എസാണ് കുടുംബ രാഷ്ട്രീയത്തിന് മികച്ച മാതൃക. മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു ഗജ്‌വെൽ, കാമറെഡ്ഡി എന്നിവിടങ്ങളിൽ മത്സരിക്കുന്നു. അദ്ദേഹത്തിന്റെ മകനും ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റുമായ കെ.ടി രാമറാവു സിർസില്ലയിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു.
കെ.സി.ആറിന്റെ അനന്തരവനും സംസ്ഥാന ധന-ആരോഗ്യ മന്ത്രിയുമായ ടി.ഹരീഷ് റാവുവും സിദ്ധിപേട്ടിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു ഡോക്ടർമാരുടെയും അഭിനേതാക്കളുടെയും മക്കൾ ആ പാരമ്പര്യം പിന്തുടരാറുണ്ട്. അതുപോലെ ഒരു പ്രമുഖ നേതാവിന്റെ കുടുംബാംഗങ്ങൾ രാഷ്ട്രീയം പിന്തുടരുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് കുടുംബ രാഷ്ട്രീയത്തെക്കുറിച്ചുള്ള കെ.സി.ആറിന്റെ മകൻ രാമറാവുവിന്റെ വാദം. കെ.സി.ആറിന്റെ മകൾ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും.
ഹുസൂർനഗർ മണ്ഡലത്തിൽ പാർട്ടി എം.പി എൻ. ഉത്തം കുമാർ റെഡ്ഡിയെയാണ് കോൺഗ്രസ് മത്സരത്തിനിറക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ എൻ. പത്മാവതി കോഡാഡിൽ നിന്ന് മത്സരിക്കുന്നു.
സിറ്റിംഗ് എം.എൽ.എ മൈനമ്പള്ളി ഹനുമന്ത റാവു ഹൈദരാബാദിലെ മൽകാജ്ഗിരിയിൽ വീണ്ടും മത്സരിക്കുന്നു, മകൻ രോഹിത് റാവു മേദക്കിൽ നിന്ന് അരങ്ങേറ്റം കുറിക്കുന്നു. ബി.ആർ.എസ് എം.എൽ.എ ആയിരുന്ന ഹനുമന്തറാവുവിന് ബി.ആർ.എസ് വീണ്ടും സീറ്റ് നൽകിയെങ്കിലും മകന് സീറ്റ് ലഭിക്കാത്തിനാൽ കോൺഗ്രസിൽ ചേർന്നു എന്നതും കൗതുകകരം.
കോൺഗ്രസ് ലോക്സഭാംഗം കൊമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയെ നൽഗൊണ്ട സീറ്റിലേക്ക് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സഹോദരൻ കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി മുനുഗോഡിൽ ഭാഗ്യം പരീക്ഷിക്കുന്നു. ചേന്നൂരിൽ നിന്നുള്ള ജി.വിവേക്, ബെല്ലംപള്ളിൽ നിന്നുള്ള സഹോദരൻ ജി.വിനോദ് എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മറ്റ് സഹോദരങ്ങൾ.
കോൺഗ്രസിന്റെ ഉദയ്പൂർ സമ്മേളനത്തിൽ 'ഒരു കുടുംബം, ഒരു ടിക്കറ്റ്' പ്രമേയം പാസാക്കിയിരുന്നു. അത് നടപ്പിലാക്കിയില്ലന്ന ആക്ഷേപമുള്ളത് ബി.ആർ.എസ് നേതാക്കൾക്കാണെന്നത് മറ്റൊരു കൗുതുകം. ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് മാത്രമെന്നാണ് കോൺഗ്രസ് പറഞ്ഞത്. അവർ അതിൽ ഉറച്ചുനിൽക്കുന്നുണ്ടോ? എത്ര കുടുംബങ്ങൾക്ക് അവർ എത്ര ടിക്കറ്റുകൾ നൽകി എന്നാണ് ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി രാമറാവു ചോദിക്കുന്നത്.
കുടുംബഭരണമാണ് തെലങ്കാനയിൽ നടക്കുന്നതെന്ന് നേരത്തേ ബി.ജെ.പി ആരോപിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ മകനോ മകളോ ആയാൽ ബ്രാൻഡിംഗും പരമ്പരാഗത കുടുംബ വോട്ട് ബാങ്കും മുതൽ സാമ്പത്തിക സ്വാധീനം വരെയുള്ള നിരവധി നേട്ടങ്ങൾ ലഭിക്കുമെന്നതാണ് വസ്തുത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |