ബംഗളൂരു: ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ തലമറയ്ക്കുന്നതൊന്നും ധരിക്കാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് കർണാടക എക്‌സാമിനേഷൻ അതോറിറ്റി (കെഇഎ). കോപ്പിയടി പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് വിലക്കെന്നാണ് വിശദീകരണം.
ഉത്തരവിൽ ഹിജാബ് എന്ന് പ്രത്യേകമായി പറയുന്നില്ല. എന്നാൽ തലമറയ്ക്കുന്ന വസ്ത്രങ്ങളിൽ ഇതും ഉൾപ്പെടും. അതേസമയം, വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളുടെ ഫലമായി താലിമാല, കാൽവിരലിൽ മോതിരം എന്നിവ ധരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. നവംബർ 18,19 തീയതികളിലായി വിവിധ ബോർഡ്, കോർപ്പറേഷൻ പരീക്ഷകൾ നടക്കാനിരിക്കെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
തല, വായ, ചെവി എന്നിവ മറയ്ക്കുന്ന തുണികൾ, തൊപ്പി എന്നിവ ധരിച്ചവരെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ല എന്നാണ് കെഇഎയുടെ ഉത്തരവിൽ പറയുന്നത്. ബ്ളൂടൂത്ത് ഉപയോഗിച്ചുള്ള കോപ്പിയടി തടയാനാണ് വിലക്കെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
അതേസമയം, കർണാടകയിൽ മുൻ ബി ജെ പി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ നിലവിലെ കോൺഗ്രസ് സർക്കാർ കഴിഞ്ഞ ഒക്‌ടോബറിൽ ഇളവ് നൽകിയിരുന്നു. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന ഇളവാണ് നൽകിയത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ് വ്യക്തമാക്കിയിരുന്നത്.
ഹിജാബ് വിലക്കുന്നത് വ്യക്തിസ്വാതന്ത്ര്യം തടയലാണെന്നാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ അന്ന് പറഞ്ഞത്. മറ്റുപരീക്ഷകളിൽ നിന്നും ഹിജാബിനുള്ള വിലക്ക് ഘട്ടം ഘട്ടമായി നീക്കുമെന്ന് പറഞ്ഞ മന്ത്രി കഴിഞ്ഞസർക്കാർ ഇക്കാര്യത്തിൽ നിയമനിർമാണം നടത്തിയതിനാൽ ഇതിനായി ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബും കാവിഷാളും ഉൾപ്പെടെയുള്ള മതപരമായ ചിഹ്നങ്ങൾ ധരിച്ച് എത്തുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മാർച്ചിൽ ഈ ഉത്തരവ് ഹൈക്കോടതി വിശാലബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഹിജാബ് നിരോധനം നീക്കും എന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |