ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്‍മാരെ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജിക്കാരനോട് സങ്കുചിത മനോഭാവം വച്ച്പുലര്‍ത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭട്ടി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ചലച്ചിത്ര പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേഷിയാണ് ഹര്‍ജിക്കാരന്‍.നേരത്തെ ബോംബെ ഹൈക്കോടതി ഇയാളുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനോട് പാകിസ്ഥാനി കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ പൗരന്‍മാരോട് ഒരു കമ്പനിയിലും, സിനിമകളിലും ഒപ്പം അസോസിയേഷനുകളിലും പാകിസ്ഥാനി കലാകാരന്‍മാരെ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദ്ദേശിക്കണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ബോംബെ ഹൈക്കോടതിയും ശക്തമായ ഭാഷയില്‍ ഹര്‍ജിക്കാരനെ വിമര്‍ശിച്ചിരുന്നു.
രാജ്യസ്‌നേഹിയായ ഒരു വ്യക്തിക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരോട് പ്രത്യേകിച്ച് അയല്‍രാജ്യത്ത് നിന്നുള്ളവരോട് വിശാല മനോഭാവമാണ് വേണ്ടതെന്നാണ് നിരീക്ഷിച്ചത്. അതോടൊപ്പം തന്നെ കല, സിനിമ, സംഗീതം, കായികം, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങള്‍ രാജ്യങ്ങള്‍ക്ക് അതീതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |