കൊച്ചി: വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഓഹരികളുടെ വിപണി മൂല്യം നാല് ലക്ഷം കോടി ഡോളർ കവിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ വിപണിയായി ഇന്ത്യ മാറി. യു. എസ്. എ, ചൈന, ജപ്പാൻ എന്നിവയടങ്ങുന്ന എലൈറ്റ് ക്ളബിൽ ഇന്ത്യയും ഉൾപ്പെട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സഞ്ചിത വിപണി മൂല്യം 333 ലക്ഷം കോടി രൂപയാണ്.
ലോകത്തെ ഏറ്റവും വലിയ ഇക്വിറ്റി മാർക്കറ്റായ അമേരിക്കയിലെ ഓഹരികളുടെ മൊത്തം വിപണി മൂല്യം 48 ലക്ഷം കോടി ഡോളറാണ്. ചൈനയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 9.7 ലക്ഷം കോടി ഡോളറും ജപ്പാനിലെ കമ്പനികളുടെ വിപണി മൂല്യം ആറ് ലക്ഷം കോടി ഡോളറുമാണ്. നടപ്പുവർഷം ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യത്തിൽ 15 ശതമാനം വർദ്ധനയുണ്ട്. അമേരിക്കൻ ഓഹരികളുടെ വിപണി മൂല്യത്തിൽ ഈ വർഷം 15 ശതമാനം വളർച്ചയുണ്ടായി. ചൈനയിലെ കമ്പനികളുടെ വിപണി മൂല്യത്തിൽ കേവലം അഞ്ച് ശതമാനം വർദ്ധന മാത്രമാണുണ്ടായത്.
വിപണിയിൽ കുതിപ്പ്
ആഗോള മേഖലയിലെ അനുകൂല ചലനങ്ങൾ മുതലെടുത്ത് ഇന്നലെ ഇന്ത്യയിലെ ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തി. ബോംബെ ഓഹരി സൂചിക 727.71 പോയിന്റ് ഉയർന്ന്
66,901.9 ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക 206.9 പോയിന്റ് ഉയർന്ന് 20006 ൽ എത്തി. ബാങ്കിംഗ്, വാഹന, ഐ.ടി, പൊതുമേഖല കമ്പനികളുടെയെല്ലാം ഓഹരി വിലകളിൽ വൻ കുതിപ്പാണ് ഇന്നലെ ദൃശ്യമായത്. ആഗോള ധന മേഖലയിലെ മാന്ദ്യ സാഹചര്യം മൂലം മികച്ച വളർച്ചാ സാദ്ധ്യതയുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരികൾക്ക് പ്രിയമേറുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. മാന്ദ്യംകണക്കിലെടുത്ത് ആഗോള കമ്പനികൾ ചെലവു കുറയ്ക്കുന്നതിനായി ഇന്ത്യയിൽ നിന്നും കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും കൂടുതലായി വാങ്ങുമെന്നാണ് കരുതുന്നത്.
ഓഹരികളുടെ വിപണി മൂല്യം
ഇന്ത്യ- നാല് ലക്ഷം കോടി ഡോളർ
അമേരിക്ക- 48 ലക്ഷം കോടി ഡോളർ
ചൈന- 9.7 ലക്ഷം കോടി ഡോളർ
ജപ്പാൻ- ആറ് ലക്ഷം കോടി ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |