മുംബയ്: ലോകകപ്പ് ഫൈനലിലെ ഞെട്ടിക്കുന്ന തൊല്‍വിക്ക് ശേഷം ഒരു മുഴുനീള പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഡിസംബര്‍ 10ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കും.
ലോകകപ്പിന് പിന്നാലെ നടക്കുന്ന ഓസ്‌ട്രേലിയക്ക് എതിരായ ട്വന്റി-20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ മടങ്ങിയെത്തിയേക്കും. മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ഏകദിന, ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ടിരിക്കുന്ന വിരാട് കോലി ടെസ്റ്റ് മത്സരങ്ങളിലായിരിക്കും തിരിച്ചെത്തുക. നായകന്‍ രോഹിത് ശര്‍മ്മ ഏകദിനത്തിലും ടെസ്റ്റിലും കളിക്കുമെന്നാണ് വിവരം. അതേസമയം ട്വന്റി-20 ഫോര്‍മാറ്റില്‍ താരം കളിക്കുമോയെന്ന് വ്യക്തമല്ല.
പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ കൂടി കളിക്കുന്നില്ലെങ്കില്‍ ട്വന്റി-20 ടീമിന്റെ നായകസ്ഥാനത്ത് സൂര്യകുമാര്‍ യാദവ് തുടരും. പരിക്കില്‍ നിന്ന് മുക്തരായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ടെസ്റ്റ് ടീമിലേക്കും മടങ്ങിയെത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |