കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കേസിൽ കൊല്ലം ചാത്തന്നൂർ സ്വദേശികളായ കെ ആർ പത്മകുമാർ (52 ), ഭാര്യ എം ആർ അനിതകുമാരി (45), മകൾ അനുപമ(20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പത്മകുമാറും ഭാര്യയും ചേർന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മകളും പിന്നീട് ഇവർക്കൊപ്പം ചേർന്നു. പ്രതികളെ അൽപം മുമ്പാണ് എആർ ക്യാമ്പിൽ നിന്ന് പൂയപ്പള്ളി സ്റ്റേഷനിലേയ്‌ക്ക് മാറ്റിയത്. ഇവിടെയാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ തടിച്ചുകൂടി പ്രതിഷേധിച്ചത്.
'അവളെ ഇങ്ങോട്ട് ഇറക്കിവിട്ടുതരാൻ പറ, അവളുമാരെ...ഞങ്ങൾ കാണിച്ച് തരാം ശിക്ഷ എന്താണെന്ന്. പാവപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയിട്ട്, അവളെ പൊതിഞ്ഞുകെട്ടി അകത്തോട്ട് കേറ്റിക്കൊണ്ടുപോകുന്നോ. ഇറക്കിവിട് ചുണയുണ്ടെങ്കിൽ, ഇറക്കിവിട്. ശിക്ഷ ഞങ്ങൾ കാണിച്ച് തരാം. എന്റെ കൈയിലെങ്ങാനും കിട്ടുവാണേൽ വലിച്ചുകീറി ഉപ്പുതേക്കും. ഞാനാണ് പറയുന്നത്. ഇറക്കിവിട്ടുതാ...അവളുടെ മുഖം മൂടി തലേമൂടി കൊണ്ടുപോയിരിക്കുന്നു. കേറ്റിവിട് ഞങ്ങളെ.ഞങ്ങളെ അങ്ങോട്ടൊന്ന് കടത്തിവിട്. പിഞ്ചുകുഞ്ഞിനെ കൊണ്ടുപോയി ഒരു ദിവസം അവൾ പശുത്തൊഴുത്തിലാ കിടത്തിയത്. ഞങ്ങൾക്കറിയാം, എവിടെയാ കിടത്തിയതെന്ന്.'- നാട്ടുകാരി പറഞ്ഞു.
അതേസമയം, കൊവിഡിന് ശേഷം പ്രതികൾക്ക് കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായിരുന്നുവെന്ന് എ ഡി ജി പി അജിത്കുമാർ പ്രതികരിച്ചു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന ചിന്തയിലായിരുന്നു ഇവർ. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ചെയ്തതെന്നാണ് പ്രതികൾ മൊഴി നൽകിയത്. ആദ്യത്തെ നമ്പർ പ്ലേറ്റ് ഒരുവർഷം മുമ്പാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്ക് വച്ച് പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ച് നടക്കുകയായിരുന്നുവെന്നും എ ഡി ജി പി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |