ഹൈദരാബാദ്: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് തെലങ്കാനയിൽ കോൺഗ്രസിന്റെ തേരോട്ടം. സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിന് അടുത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന 119 സീറ്റുകളിൽ 63ഓളം സീറ്റുകളിൽ കോൺഗ്രസ് മുന്നേറുകയാണ്. സംസ്ഥാനത്ത് അധികാരത്തിൽ തുടരുന്ന ബിആർഎസ് 25ഓളം സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഈ പ്രവണത തുടരുകയാണെങ്കിൽ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനം മറ്റൊരു പാർട്ടിയെ അധികാരത്തിൽ പരീക്ഷിക്കുന്നത് ആദ്യമായിട്ടായിരിക്കും.
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് വക്താവ് ലാവണ്യ ലാൽ പറയുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ഒപ്പറേഷൻ കമല പോലുള്ള പദ്ധതികൾ ഒന്നും കോൺഗ്രസ് സംസ്ഥാനത്ത് ആസൂത്രണം ചെയ്യുന്നില്ല. മറ്റ് പാർട്ടിയിൽ നിന്നും ആർക്കെങ്കിലും കോൺഗ്രസിൽ ചേരണമെന്ന ആഗ്രഹമുണ്ടെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു. മറ്റുള്ള പാർട്ടിയിലെ ആരെയും വേട്ടയാടിപ്പിടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല'- ലാവണ്യ ലാൽ പറഞ്ഞു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആളിക്കത്തിയിരുന്നു. ഇതാണ് ബിആർഎസിന് തിരിച്ചടിയാകാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. കർഷകർക്കുള്ള ഋതു ബന്ധു, ഋതു ബീമ പദ്ധതികൾ, ദലിത്, ബിസി ബന്ധു പദ്ധതികൾ, ദരിദ്രർക്ക് വീട് വയ്ക്കാനുള്ള ഗൃഹ ലക്ഷ്മി പദ്ധതി എന്നിവ ഉൾപ്പെടെയുള്ള ക്ഷേമ നടപടികളാണ് ഭരണ വിരുദ്ധത വളർത്തിയെടുക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ വ്യക്തമാക്കുന്നത്. 62 സീറ്റുകൾ കോൺഗ്രസ് നേടുമ്പോൾ ബിആർഎസ് 44 സീറ്റിൽ ഒതുങ്ങുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
2018 തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 88 സീറ്റുകൾ നേടിയാണ് ബിആർഎസ് അധികാരത്തിൽ വന്നത്. അന്ന് കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റുകളിലായി തെലുങ്ക് ദേശം പാർട്ടിയും എഐഎംഐഎം, ബിജെപി എന്നിവർ ഓരോ സീറ്റുമാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |