പേരാവൂർ: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന നെടുംപൊയിൽ - മാനന്തവാടി അന്തർ സംസ്ഥാന പാതയിൽ 27-ാം മൈൽ സെമിനാരിവില്ലക്ക് സമീപത്തെ റോഡരികിൽ ചത്ത പോത്തിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർണാടകയിൽ നിന്നോ മറ്റോ പോത്തുകളെ ജില്ലയിലെ അറവുശാലകളിലെത്തിച്ച് തിരിച്ച് വരുന്നതിനിടെ ചത്ത പോത്തുകളെ റോഡരികിൽ ഉപേക്ഷിച്ചതാവാം എന്നാണ് സൂചന.
പോത്തിന്റെ കാലുകൾ കൂട്ടിക്കെട്ടി സമീപത്തെ മരത്തിൽ കെട്ടിയ നിലയിലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പോത്തിന്റെ ചെവിയിൽ ഇൻഷുറൻസ് ചെയ്ത ടാഗ് ഉണ്ടെന്നും ടാഗ് നമ്പർ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച് ഉടമയെ കണ്ടെത്തി നടപടികൾ സ്വീകരിക്കുമെന്നും കണിച്ചാർ പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാം പറഞ്ഞു.
വനംവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ചാണ് പോത്തിനെ മറവ് ചെയ്തത്.
അന്തർസംസ്ഥാന പാതയായ തലശ്ശേരി മാനന്തവാടി റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാക്കായിരിക്കുകയാണ്. മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടിയെടുക്കാനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്.
കൂടാതെ ഇരിട്ടി പേരാവൂർ റോഡിൽ കല്ലേരിമലയിലെ റോഡരികിലും ചത്ത പോത്തിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദുർഗന്ധം വമിക്കുന്ന പോത്തിന്റെ ജഡം പേരാവൂർ പഞ്ചായത്ത് മെമ്പർ രഞ്ജുഷയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |