തിരുവനന്തപുരം: പ്രഭാത സവാരി ആരോഗ്യ ദായകമാണെങ്കിലും റോഡിൽ നടക്കുമ്പോഴുണ്ടാകുന്ന അശ്രദ്ധ നിരവധി അപകടങ്ങൾക്ക് കാരണമാകുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷത്തിനിടെ ആയിരത്തിലധികം കാൽനട യാത്രക്കാരാണ് വാഹനാപകടങ്ങളിൽ മരിച്ചത്, ഇതിലേറെയും പ്രഭാത സവാരിക്കിറങ്ങിയവരാണ്.
പേരൂർക്കടയിൽ ഇന്നലെ പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേർ കാറിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞമാസം വട്ടപ്പാറയിൽ പ്രഭാത സവാരിക്കിറങ്ങിയ വൃദ്ധനും വർഷങ്ങൾക്ക് മുമ്പ് പാറ്റൂരിൽ ദമ്പതികളും വാഹനമിടിച്ച് മരിച്ചിരുന്നു. രാവിലെ തിരക്ക് കുറവാണെന്ന ധാരണയിലാണ് മിക്കവരും റോഡ് തന്നെ കാൽനട യാത്രയ്‌ക്കായി തിരഞ്ഞെടുക്കുന്നതിന് കാരണം.
വെളിച്ചമില്ലായ്‌മ,വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങൾ,കറുത്ത റോഡ് തുടങ്ങി നിരവധി കാരണങ്ങളാൽ പ്രഭാത സവാരിക്കാരെ തൊട്ടടുത്ത് വച്ചുപോലും വാഹനത്തിന്റെ ഡ്രൈവർക്ക് കാണാൻ കഴിയില്ല. വളരെ മുൻകൂട്ടി കാൽനട യാത്രക്കാരനെ കാണാൻ കഴിഞ്ഞാൽ മാത്രമേ ഡ്രൈവർക്ക് അപകടമൊഴിവാക്കാൻ കഴിയൂ. മഴ,മൂടൽമഞ്ഞ്,ഉറക്കം,ക്ഷീണം,ലഹരി ഉപയോഗം എന്നിവയും അപകടത്തിന് കാരണമാകാറുണ്ട്.
പൊലീസിന്റെ നിർദ്ദേശങ്ങൾ
പ്രഭാത സവാരി നേരം വെളുത്തതിന് ശേഷമാക്കാം
മൈതാനങ്ങളോ പാർക്കുകളോ നടക്കാനായി തിരഞ്ഞെടുക്കുക.
വെളിച്ചമുള്ളതും ഫുട്‌പാത്തുകൾ ഉള്ളതുമായ റോഡുകൾ ഉപയോഗിക്കാം
തിരക്കേറിയതും വാഹനങ്ങളുടെ വേഗത കൂടുതലുമുള്ള റോഡുകൾ ഒഴിവാക്കുക.
റോഡുകളിൽ വലതുവശം ചേർന്ന് നടക്കുക.
ഇരുണ്ട നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. വെളുത്തതോ ഇളം
കളറുള്ളതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കുക.
റിഫ്ലക്ടീവ് ജാക്കറ്റുകളോ വസ്ത്രങ്ങളോ ഉപയോഗിച്ചാൽ നല്ലത്.
ഫോൺ ഉപയോഗിച്ചും ഇയർ ഫോണിൽ പാട്ട് കേട്ടും നടക്കുന്നത്
ശ്രദ്ധ വഴിതിരിക്കാനിടയുണ്ട്.
കുട്ടികൾ കൂടെയുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കണം.
വർത്തമാനം പറഞ്ഞ് കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.
മൂടൽമഞ്ഞ്, മഴ തുടങ്ങിയ സാഹചര്യങ്ങളിൽ
കറുത്ത കുടപിടിച്ച് നടക്കുന്നതും ഒഴിവാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |