പുതിയ ഉയരങ്ങൾ കീഴടക്കി ഓഹരി വിപണിയും സ്വർണവും
കൊച്ചി: ഓഹരി, സ്വർണ വിപണികൾ റെക്കാഡുകൾ കീഴടക്കി വൻമുന്നേറ്റം നടത്തുമ്പോൾ രാജ്യത്തെ നിക്ഷേപകരുടെ ആസ്തി കുത്തനെ കൂടുന്നു. മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ ആസ്തിയിൽ മൂന്നിരട്ടി വരെ വർദ്ധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരിട്ട് വിപണിയിൽ നിന്നും ഓഹരികൾ വാങ്ങിയവർ മുതൽ മ്യൂച്ച്വൽ ഫണ്ടുകൾ, സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികൾ, വിപണി ബന്ധിത ഇൻഷ്വറൻസ് ഉത്പന്നങ്ങൾ എന്നിവ വാങ്ങിയ ഉപഭോക്താക്കൾക്കെല്ലാം സ്വപ്ന സമാനമായ വരുമാനമാണ് ഇക്കാലയളവിൽ ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ 15 ലക്ഷം കോടി രൂപയിലധികം വർദ്ധനയുണ്ടായി. ഇന്നലെ മാത്രം വിപണി മൂല്യം 5.7 ലക്ഷം കോടി രൂപ ഉയർന്നു.
മൂന്ന് സംസ്ഥാനങ്ങളിൽ വർദ്ധിത ഭൂരിപക്ഷത്തോടെ ഭരണ കക്ഷിയായ ബി.ജെ. പി അധികാരത്തിലെത്തിയതാണ് ഇന്നലെ വിപണിയിൽ വൻ മുന്നേറ്റം സൃഷ്ടിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ രാജ്യത്ത് സുസ്ഥിര രാഷ്ട്രീയം തുടരുമെന്ന പ്രതീക്ഷ വിദേശ നിക്ഷേപകർ ഉൾപ്പെടെയുള്ളവരിൽ മികച്ച വാങ്ങൽ താത്പര്യം സൃഷ്ടിച്ചു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ 7.6 ശതമാനം വളർച്ച നേടിയതും നിക്ഷേപകരിൽ വിശ്വാസം വർദ്ധിപ്പിച്ചു. ചൈനയ്ക്ക് ബദലായി പുതിയ നിക്ഷേപ കേന്ദ്രമായി ഇന്ത്യ ദ്രുതഗതിയിൽ വളരുന്നതാണ് നിക്ഷേപകർക്ക് അനുഗ്രഹമാകുന്നത്.
ബാങ്കിംഗ്, പൊതുമേഖലാ , വാഹന, എഫ്. എം. സി.ജി, റിയൽറ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്. ബി. ഐ, ലാർസൻ ആൻഡ് ടൂബ്രോ, കോട്ടക് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്. ഡി. എഫ്. സി ബാങ്ക്, അൾട്രാടെക്ക് സിമന്റ് എന്നിവയുടെ ഓഹരി വില വൻനേട്ടമുണ്ടാക്കി.
ആഗോള ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യയിലേക്ക് വൻ തോതിൽ പണമൊഴുക്കുന്നതും ആഭ്യന്തര നിക്ഷേപകരുടെ പിന്തുണയുമാണ് ഓഹരി വിപണിക്ക് വൻനേട്ടമാകുന്നത്.
സ്വർണ വിലയിലുണ്ടായ വൻ മുന്നേറ്റം വ്യാപാരികൾക്ക് തിരിച്ചടി സൃഷ്ടിക്കുകയാണെങ്കിലും നിക്ഷേപകർക്ക് വലിയ നേട്ടം സൃഷ്ടിക്കുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതോടെ വില റെക്കാഡ് ഉയരത്തിലെത്തി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രശ്നങ്ങളും ആഗോള മാന്ദ്യവുമാണ് സ്വർണ വില ഉയർത്തുന്നത്.
ഇന്ത്യ കുതിക്കുന്നു, അഞ്ച് ലക്ഷം കോടി ഡോളർ മൂല്യത്തിലേക്ക്
കൊച്ചി: അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സാമ്പത്തിക ശക്തിയായി പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യ മാറുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ 2027-28 ൽ എത്തുമെന്നാണ് രാജ്യാന്തര നാണയനിധിയുടെ വിലയിരുത്തൽ. ഇന്ത്യയെ 2047 ഓടെ വികസിത രാജ്യമാക്കി മാറ്റാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച അമൃത് കാൽ പദ്ധതിയുടെ ആദ്യ കാലയളവിൽ തന്നെ അഞ്ച് ലക്ഷം ഡോളർ മൂല്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോളറിനെതിരെ രൂപ കരുത്ത് നേടുന്നതും മാക്രോ ഇക്കണോമിയിലെ സ്ഥിരതയും ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്താകും.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജി. ഡി. പി) മൂല്യം 3.7 ലക്ഷം കോടി ഡോളറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |