ലണ്ടൻ : ഈ വർഷാന്ത്യത്തിലും എ.ടി.പി റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിറുത്തി സെർബിയൻ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ച്. കരിയറിൽ ഇത് എട്ടാം തവണയാണ് നൊവാക്ക് എ.ടി.പി സീസണിന്റെ അവസാന ഒന്നാം റാങ്കിൽ തുടരുന്നത്.
2023ലെ നാല് ഗ്രാൻസ്ളാം ടൂർണമെന്റുകളിൽ മൂന്നെണ്ണത്തിലും നൊവാക്കാണ് കിരീടം നേടിയത്. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ എന്നിവയാണ് നൊവാക്ക് നേടിയത്. ഇതോടെ 24 ഗ്രാൻസ്ളാം കിരീടങ്ങളിലെത്തി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇതോടൊപ്പം എ,ടി.പി ഫൈനൽസ് ടൂർണമെന്റിലെ കിരീടവും നൊവാക്ക് തന്നെ സ്വന്തമാക്കി. താരത്തിന്റെ എട്ടാമത്തെ എ.ടി.പി ഫൈനൽസ് കിരീടമായിരുന്നു ഇത്തവണത്തേത്.
ഈ മാസം 29ന് ഓസ്ട്രേലിയയിൽ തുടങ്ങുന്ന യുണൈറ്റഡ് കപ്പിലാണ് നാെവാക്ക് ഇനി മത്സരിക്കുന്നത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം പരിക്കിനെത്തുടർന്ന് മാറിനിൽക്കുന്ന റാഫേൽ നദാൽ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതും ഈ ടൂർണമെന്റിലൂടെതന്നെയാണ്.
400
എ.ടി.പി റാങ്കിംഗിൽ 400 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് കഴിഞ്ഞ രണ്ടാമത്തെ മാത്രം താരമാണ് നൊവാക്ക്. റോജർ ഫെഡററാണ് ഈ നേട്ടം ആദ്യം കരസ്ഥമാക്കിയത്.
15
വർഷം റാങ്ക് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ കഴിഞ്ഞ താരമെന്ന ഫെഡററുടെ റെക്കാഡിനൊപ്പമെത്തുകയും ചെയ്തിരിക്കുകയാണ് നൊവാക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |