ആലപ്പുഴ: കൽക്കരി ഖനികളിൽ പരിസ്ഥിതി സൗഹൃദ സുരക്ഷാ കവചം ഒരുക്കുന്നതിന് കയർഭൂവസ്ത്രം വിരിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ഒഡീഷയിലെ സ്വകാര്യ കൽക്കരി ഖനിയായ ഗീതെറാണി ഖനിയിലെ 100ഏക്കർ സ്ഥലത്താണ് കയർഭൂവസ്ത്രം വിരിക്കുന്നത്.
പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനും ഒഡീഷയിലെ മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സ്വകാര്യ ഖനി ഉടമകളുമായി 16ന് അന്തിമ തീരുമാനത്തിലെത്തും. പൈലറ്റ് പദ്ധതിയായി 5000 ചതുരശ്ര മീറ്ററിൽ കയർ ഭൂവസ്ത്രം സ്ഥാപിക്കാൻ കയർ കോർപ്പറേഷന്റെ സംഘം അടുത്ത ആഴ്ച ഒഡീഷയിലെത്തും. 2.5 കോടി രൂപ വില വരുന്ന നാല് ലക്ഷം ചതുരശ്ര മീറ്റർ കയർഭൂവസ്ത്രം വിരിക്കാനാണ് ധാരണ. കയർ ഭൂവസ്ത്രം മൂന്ന് വർഷം വരെ നിലനിൽക്കും.
സിന്തറ്റിക് വസ്തുക്കളോട് വിട പറയാം
വലിയ റോളുകളായി ഭൂവസ്ത്രം ഒഡീഷയിൽ എത്തിക്കും
അളവിനനുസരിച്ച് ഭൂവസ്ത്രം മുറിച്ച് ചെറിയ കുറ്റികൾ ഉപയോഗിച്ച് ഖനികൾ പൊതിയും
ഖനികളുടെ ചുവരുകളിലായിരിക്കും ഇവ സ്ഥാപിക്കുക
ഭൂവസ്ത്രത്തിലെ വിള്ളലുകൾക്കിടയിൽ കുറ്റിച്ചെടികൾ വച്ചുപിടിപ്പിക്കും
ഇപ്പോൾ ഭൂസംരക്ഷണത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് വസ്തുക്കൾ ഖനികളിൽ നിന്ന് ഇതോടെ ഒഴിവാക്കാം
"കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മേയിൽ നടത്തിയ സെമിനാറിനെ തുടർന്നാണ് കൽക്കരിഖനികളിൽ കയർഭൂവസ്ത്രം ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചത്.
ജി.വേണുഗോപാൽ, ചെയർമാൻ, കയർകോർപ്പറേഷൻ
" പൈലറ്റ് പദ്ധതിയ്ക്കാണ് അനുമതി. കയർമന്ത്രി പി.രാജീവിന്റെ നിർദേശമനുസരിച്ച്. ദേശീയതലത്തിൽ കയർ ഭൂവസ്ത്രം വ്യാപിപ്പിക്കുന്നതിലൂടെ ഈ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗുണമാകും.
ഡോ. പ്രതീഷ് ജി.പണിക്കർ, എം.ഡി, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |