ബീജിംഗ് : ചൈനീസ് മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങ് ( 56 ) മരിച്ചെന്ന് അഭ്യൂഹം. 2022 ഡിസംബറിൽ ചുമതലയേറ്റ ഗാങ്ങിനെ ഇക്കഴിഞ്ഞ ജൂലായിൽ പദവിയിൽ നിന്ന് പുറത്താക്കിയിരുന്നു. ജൂണിൽ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ ഗാങ്ങ് ജൂലായി അവസാനം ബീജിംഗിലെ മിലിട്ടറി ഹോസ്പിറ്റലിൽ വച്ച് മരിച്ചെന്നാണ് ഒരു വിദേശ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ആത്മഹത്യയോ ശാരീരിക ഉപദ്രവങ്ങളുടെ ഫലമായുണ്ടായതോ ആണെന്ന് കരുതുന്നു. യു.എസിലെ മുൻ ചൈനീസ് അംബാസഡറായിരുന്ന ഗാങ്ങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗവും പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ അടുത്ത അനുയായിയുമായിരുന്നു. വിദേശകാര്യ മന്ത്രാലയ വക്താവായും പ്രവർത്തിച്ചു. യു.എസിൽ അംബാസഡറായിരിക്കെ ഒരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധമാണ് ഗാങ്ങിന്റെ പുറത്താക്കലിന് കാരണമെന്ന് സംസാരമുണ്ട്. മുതിർന്ന നേതാവും ഷീയുടെ വിശ്വസ്തനുമായ വാംഗ് യീ ആണ് നിലവിലെ വിദേശകാര്യ മന്ത്രി. അതേ സമയം, ഗാങ്ങിന് സമാനമായി പ്രതിരോധ മന്ത്രി ലീ ഷാംഗ്ഫൂവിനെ ഒക്ടോബറിൽ പുറത്താക്കിയിരുന്നു. ഓഗസ്റ്റ് മുതൽ ഇദ്ദേഹവും അപ്രത്യക്ഷനാണ്. ഷാംഗ്ഫൂവിന്റെ പകരക്കാരനെ ഇതുവരെ നിയമിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |