ഒരു ട്രാഫിക്കാണ് നമിത പ്രമോദിനെ സിനിമയുടെ തിരക്കേറിയ ബ്ളോക്കിൽ എത്തിച്ചത്. അന്നു മുതൽ സിനിമയോട് മമതയിലായ നമിതയെ പ്രേക്ഷകർ ഇപ്പോഴും ചേർത്തു പിടിക്കുന്നു. സിനിമയിൽ മാത്രമല്ല, ബിസിനസിലും തിളങ്ങുന്ന യാത്ര.റിലീസ് കാത്ത് നിരവധി ചിത്രങ്ങൾ.നായികയായി അഭിനയിച്ച എ രഞ്ജിത്ത് സിനിമ, രജനി എന്നീ ചിത്രങ്ങൾ ഒരേ ദിവസം തിയേറ്രറിൽ എത്തിയ പശ്ചാത്തലത്തിൽ നമിത പ്രമോദ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
എ രഞ്ജിത്ത് സിനിമയിലും രജനിയിലും ആരാണ് നമിത ?
രണ്ടും ത്രില്ലർ സിനിമകളാണ് . എന്റെ കഥാപാത്രങ്ങൾ പ്രത്യേകത നിറഞ്ഞതാണ്. രഞ്ജിത്ത് സിനിമയിൽ കുറച്ചു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ രസകരമായ രീതിയിലാണ് രജനിയുടെ ചിത്രീകരണം. ത്രില്ലർ സിനിമകൾക്ക് സ്വാഭാവികമായും ഒരു സ്വഭാവമുണ്ടാകും. അതിനെ എങ്ങനെയാണ് മാറ്റി നിറുത്തുന്നതെന്ന് തിരക്കഥ ചർച്ച ചെയ്തപ്പോൾ ആലോചിച്ചിരുന്നു. രജനിയിൽ പ്രവർത്തിച്ചത് വളരെ നല്ല അനുഭവമായിരുന്നു. രണ്ട് സിനിമകൾക്കും മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അഭിനയയാത്ര 12 വർഷം പിന്നിടുമ്പോഴും നായികയായി തുടരാൻ എങ്ങനെ സാധിക്കുന്നു ?
അതിന്റെ കാരണം എന്താണെന്ന് അറിയില്ല. വളരെ ചെറുപ്പത്തിലെ സിനിമയിൽ എത്തി . ചിലപ്പോൾ അതാകാം കാരണം. പഠിത്തം എല്ലാം പൂർത്തിയാക്കി ഏകദേശം 23 വയസാകുമ്പോൾ സിനിമയിലേക്ക് വരുന്നവരെയാണ് കൂടുതലും കണ്ടിട്ടുള്ളത്. ഞാൻ എന്റെ സ്കൂൾ കാലം മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് നല്ല സിനിമകൾ ഇപ്പോഴും എത്തുന്നുണ്ട്. വളരെ തിടുക്കപ്പെട്ട് ഒരുപാട് സിനിമകൾ ചെയ്യുന്നില്ല. സമയമെടുത്ത് പതുക്കെ പതുക്കെ സിനിമകൾ ചെയ്യുന്നു. ചിലപ്പോൾ അതുകൊണ്ടും ആയിരിക്കാം. ഞാൻ അതിനെപ്പറ്റി കൂടുതൽ ചിന്തിച്ചിട്ടില്ല. മലയാള സിനിമയിലാണ് ഞാൻ വളർന്നതെന്ന് വേണമെങ്കിൽ പറയാം. കുഞ്ഞിലെ മുതൽ കാണുന്ന ആളുകളാണ് എല്ലാവരും. എന്റെ വളർച്ചയുടെ കാലം തന്നെ സിനിമയിലായിരുന്നു.
എപ്പോഴാണ് ഉള്ളിലൊരു സംരംഭക ഉണ്ടെന്ന് തിരിച്ചറിയുന്നത് ?
അഭിനയിക്കാൻ തുടങ്ങിയ സമയത്ത് പഠിത്തത്തിലായിരുന്നു കൂടുതൽ ശ്രദ്ധ. പഠിത്തത്തിന്റെ കൂടെത്തന്നെ സിനിമയും കൊണ്ടുപോവണം എന്നായിരുന്നു ആഗ്രഹം. നന്നായി പഠിച്ച് പിഎച്ച്.ഡി കരസ്ഥമാക്കി സെറ്റിൽ ആകണമെന്ന് തീരുമാനിച്ചു. പക്ഷേ പ്രായത്തിനനുസരിച്ച് ആഗ്രഹങ്ങളും ഇഷ്ടങ്ങളും മാറുമല്ലോ. നമുക്ക് എന്താണ് ജീവിതത്തിൽ വേണ്ടതെന്ന് മനസിലാകും. ഒരു മനുഷ്യന്റെ ജീവിതത്തിൽ സാമ്പത്തികപരമായ സ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യമുണ്ട്. അങ്ങനെ എന്തെങ്കിലുമൊരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിച്ചു. എനിക്ക് ഭക്ഷണം ഒരുപാട് ഇഷ്ടമാണ്. കുടുംബത്തിൽ ഒരുപാട് ഷെഫുകൾ ഉണ്ട്. അങ്ങനെയാണ് ഞാനും അച്ഛനും ബന്ധു സന്തോഷ് അങ്കിളും ബിസിനസ് പങ്കാളികളായി കഫേ തുടങ്ങുന്നത്. സന്തോഷ് അങ്കിൾ യു.എസിൽ ഷെഫാണ്. ബിസിനസിലുള്ള ആളായതുകൊണ്ട് അതൊരു സഹായമായിരുന്നു. ഞങ്ങളുടെ ഒന്നിച്ചുള്ള പരിശ്രമത്തിന്റെ ഫലമാണ് കൊച്ചി പനമ്പള്ളി നഗറിലെ 'സമ്മർ ടൗൺ കഫെ". എനിക്കിതൊരു പുതിയ മേഖലയായതുകൊണ്ട് നല്ല കൗതുകമുണ്ടായിരുന്നു. പുതിയ ഒരു സംരംഭം കൂടി ഉടൻ ആരംഭിക്കുന്നുണ്ട്.
സിനിമയും ബിസിനസും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ എങ്ങനെയാണ് സാധിക്കുന്നത് ?
ബുദ്ധിമുട്ടേറിയ കാര്യമാണ്. ജോലികൾ കൃത്യമായി വേർതിരിച്ച് കൊടുക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്. സ്റ്റാഫ് മാനേജ്മെന്റ് വളരെ പാടാണ്. ബിസിനസ് പങ്കാളികളുടെയും നമ്മുടെയും നേർക്കാഴ്ച ഒന്നാണെങ്കിൽ എല്ലാം നന്നായി നടക്കും. ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ആശയവിനിമയങ്ങളുമായി ചേർന്ന് നിൽക്കുന്ന ആളുകളുമായി ബിസിനസ് ചെയ്യുന്നത് കാര്യങ്ങളെ കുറച്ചുകൂടെ എളുപ്പത്തിലാക്കും. അച്ഛന്റെ പിന്തുണ ഒരു ഭാഗ്യമാണ്. ഞാൻ ഷൂട്ടിന് പോകുമ്പോൾ അച്ഛൻ ബിസിനസ് നല്ല രീതിയിൽ കൈകാര്യം ചെയ്യും. അല്ലെങ്കിൽ സിനിമയും ബിസിനസും ഒന്നിച്ചു കൊണ്ടുപോകുക പ്രയാസമാണ്.
സിനിമയിൽ എത്തുന്നതിന് മുമ്പും ശേഷവും സിനിമ കാണുന്ന രീതികളിൽ മാറ്രം വന്നിട്ടുണ്ടോ ?
തീർച്ചയായും ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. സ്കൂൾ വിട്ട് വരുമ്പോൾ വിനോദം എന്ന രീതിയിലാണ് ആദ്യം സിനിമ കണ്ടിരുന്നത്. സിനിമയിൽ വന്നതിനു ശേഷം കൂടുതൽ ഗൗരവമായി സമീപിക്കാൻ തുടങ്ങി. ഇപ്പോൾ സിനിമ കാണുമ്പോൾ അഭിനേതാക്കളുടെ പ്രകടനം കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കും. സമകാലിക അഭിനേതാക്കളുടെ രീതികൾ ശ്രദ്ധിക്കും. എന്റെ അഭിനയം മെച്ചപ്പെടുത്താൻ ശ്രമിക്കും. ഒരുപാട് ലോക സിനിമകൾ കാണാറുണ്ട്. വിനോദം എന്ന രീതിയിൽ മാത്രമല്ലാതെ കലാപരമായും സിനിമ കണ്ടുതുടങ്ങി. അത്തരം മാറ്റങ്ങൾ മാത്രമേ വന്നിട്ടുള്ളൂ. തിയേറ്ററിൽ ആണെങ്കിലും ഒ.ടി.ടിയിൽ ആണെങ്കിലും പറ്റുന്ന സമയങ്ങളിൽ സിനിമ കാണും. കണ്ടുകഴിഞ്ഞ് സിനിമയെ വിശകലനം ചെയ്യും. ഒരു അഭിനേതാവ് എന്ന നിലയിൽ കരിയറിൽ വളർച്ച ഉണ്ടാകണമെങ്കിൽ സിനിമയിലെ മാറ്റങ്ങൾ മനസിലാക്കി സ്വയം നവീകരിക്കണം.
സിനിമയുടെ മറ്റു മേഖലയിൽ നമിതയെ പ്രതീക്ഷിക്കാമോ?
ആലോചിച്ചിട്ടില്ല. അതെല്ലാം കുറച്ച് സങ്കീർണത നിറഞ്ഞതാണ്. ഇപ്പോൾ അഭിനയത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. മാത്യു തോമസ്, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ് എന്നിവരുടെ കൂടെ കപ്പ്. റഹ്മാൻ, ഗോകുൽ സുരേഷ്, ഇന്ദ്രൻസ് എന്നിവർക്കൊപ്പം എതിരെ. ജാഫർ ഇടുക്കി, സർജാനോ ഖാലിദ്, ഡാനിയൽ ബാലാജി എന്നിവർക്കൊപ്പം അഭിനയിച്ച ഇരവ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. സൗബിൻ ഷാഹിറിന്റെ നായികയായി ബോബൻ സാമുവലിന്റെ ചിത്രത്തിൽ അഭിനയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |